ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ഉത്തരവ് തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ആറംഗ ബെഞ്ച് ചേംബറിൽ പരിശോധിച്ചാണ് ഹർജി തള്ളിയത്.
കേസ് വീണ്ടും തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സർക്കാരിന്റെ ആവശ്യവും അംഗീകരിച്ചില്ല. ഇതോടെ, ഗോവിന്ദച്ചാമിക്ക് വധശിക്ഷ ഉറപ്പാക്കാനുള്ള സർക്കാരിന്റെ നിയമ പോരാട്ടം ഏറെക്കുറെ അവസാനിച്ചു. കൊലക്കുറ്റം റദ്ദാക്കിയ സുപ്രീം കോടതി നടപടി പ്രോസിക്യൂഷന്റെയും സർക്കാരിന്റെ വാദങ്ങൾ വേണ്ടവിധത്തിൽ പരിഗണിക്കാതെയാണെന്നായിരുന്നു സർക്കാർ തിരുത്തൽ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്.
പുനഃപരിശോധനാ ഹർജിയിൽ വാദം കേട്ടെങ്കിലും വസ്തുതകൾ നിരത്തിയുള്ള സർക്കാരിന്റെ വാദങ്ങൾക്കു വേണ്ടത്ര പരിഗണന കിട്ടിയില്ല. ജസ്റ്റീസ് മാർക്കണ്ഡേയ കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റും അതിലുണ്ടായ സംഭവങ്ങളും ഈ വാദമുഖങ്ങൾ അപ്രസക്തമാക്കിയെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, പുതുതായി കണക്കിലെടുക്കേണ്ട പ്രശ്നങ്ങളൊന്നും ഹർജിയിലുണ്ടായിരുന്നില്ലെന്നു വ്യക്തമാക്കിയ കോടതി, ഹർജി തള്ളുകയാണെന്ന് അറിയിക്കുകയായിരുന്നു.
ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഗോവിന്ദച്ചാമിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയതും അതിനെതിരേ നൽകിയ പുനഃപരിശോധനാ ഹർജി തുറന്ന കോടതിയിൽ വാദം കേട്ട് തള്ളിയതും. ഇതിനെതിരേയാണ് അവസാന ശ്രമമെന്ന നിലയിൽ സർക്കാർ തിരുത്തൽ ഹർജി നൽകിയത്. തിരുത്തൽ ഹർജികൾ കോടതിയിലെ മുതിർന്ന ജഡ്ജിമാരും കൂടി പരിശോധിക്കണമെന്നതിനാൽ നേരത്തേയുള്ള മൂന്നംഗങ്ങൾക്കൊപ്പം ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹറും ജസ്റ്റീസുമാരായ ദീപക് മിശ്രയും ജെ. ചെലമേശ്വറും ചേർന്നാണ് പരിശോധിച്ചത്. എന്നാൽ, ഗോവിന്ദച്ചാമിക്ക് നേരത്തെ വിധിച്ച ശിക്ഷയിൽ മാറ്റം വരുത്തേണ്ടതായ ഒരു സാഹചര്യവും നിലവിലില്ലെന്നു ആറംഗ ബെഞ്ച് വ്യക്തമാക്കി.
പ്രതി ഗോവിന്ദച്ചാമി മാനഭംഗം ചെയ്തെന്നു വ്യക്തമാണെങ്കിലും സൗമ്യയെ ട്രെയിനിൽ നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയെന്നു തെളിയിക്കാനായില്ലെന്നായിരുന്നു കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതി കണ്ടെത്തിയിരുന്നത്.
സൗമ്യയെ മാനഭംഗം ചെയ്തതും മോഷണം നടത്തിയതും കവർച്ചയ്ക്കായി ആക്രമിച്ചെന്നുമുള്ള പ്രോസിക്യൂഷൻ വാദത്തിനു മതിയായ തെളിവുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വധശിക്ഷ റദ്ദാക്കിയ കോടതി, മാനഭംഗ കുറ്റത്തിനു ജീവപര്യന്തം തടവും ഏഴ് വർഷം പ്രത്യേകകഠിന തടവും വിധിച്ചിരുന്നു.
2011 ഫെബ്രുവരി ഒന്നിന് എറണാകുളം- ഷൊർണൂർ പാസഞ്ചറിൽ യാത്ര ചെയ്യുകയായിരുന്ന സൗമ്യയെ കവർച്ചാ ശ്രമത്തിനിടെ ട്രെയിനിൽ നിന്നു തള്ളിയിട്ട ശേഷം വലിച്ചിഴച്ചു കൊണ്ടു പോയി മാനഭംഗം ചെയ്തു എന്നാണ് കേസ്.തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച സൗമ്യ ഫെബ്രുവരി ആറിനു മരണമടയുകയായിരുന്നു.
ജിജി ലൂക്കോസ്
സൗമ്യവധം: തിരുത്തൽ ഹർജി സുപ്രീംകോടതി തള്ളി
01:18 AM Apr 29, 2017 | Deepika.com