ന്യൂഡൽഹി: സംസ്ഥാന പോലീസ് മേധാവി സ്ഥാനം ഡോ. ടി.പി. സെൻകുമാറിനു തിരികെ നൽകണമെന്ന സുപ്രീംകോടതിയുടെ ഉത്തരവ് സംബന്ധിച്ച് സംസ്ഥാന സർക്കാർ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയോടു നിയമോപദേശം തേടി.
സെൻകുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപിയാക്കുന്പോൾ നിലവിലുള്ള ഡിജിപി ലോക്നാഥ് ബെഹ്റയുടെ കാര്യത്തിൽ എന്തു തീരുമാനമെടുക്കണമെന്നും വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്ന് നീക്കിയ ജേക്കബ് തോമസ് തിരികെ എത്തുന്പോൾ ഏതു പദവി നൽകണമെന്ന കാര്യത്തിലും സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. സെൻകുമാർ കേസിൽ സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകനാണ് ഹരീഷ് സാൽവെ.
സാൽവെ നിരത്തിയ വാദങ്ങളൊന്നും അംഗീകരിക്കാതെയാണ് സെൻകുമാറിനെ ഡിജിപിയായി തിരികെ നിയമിക്കാൻ സുപ്രീംകോടതി ഉത്തരവിട്ടതും. ഈ സാഹചര്യത്തിൽ സാൽവെയിൽനിന്നു വീണ്ടും നിയമോപദേശം തേടിയത് വിവാദമായിട്ടുണ്ട്. അതേസമയം, സെൻകുമാറിന്റെ നിയമനം നീട്ടിക്കൊണ്ടു പോകുന്നതിനും പുനഃപരിശോധനാ ഹർജി നൽകുന്നത് അടക്കമുള്ള കാര്യങ്ങൾക്കുമാണ് സർക്കാർ സാൽവെയെ വീണ്ടും സമീപിച്ചതെന്നാണു സൂചന.
സെൻകുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ ഡിജിപിയാക്കിയ സർക്കാർ ഉത്തരവാണ് സുപ്രീംകോടതി റദ്ദാക്കിയത്. അടിയന്തരമായി നടപ്പിലാക്കണമെന്ന ഉത്തരവ് നിലനിൽക്കേയാണ് തൽസ്ഥാനത്തിൽ മാറ്റം വരുത്താൻ തയാറാകാതെ സർക്കാർ നടപടി നീക്കിക്കൊണ്ടു പോകുന്നത്. കോടതിയലക്ഷ്യ നടപടി അടക്കമുള്ളവ ക്ഷണിച്ചുവരുത്താൻ ഇടയാക്കുമെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.
സെൻകുമാറിനു പോലീസ് മേധാവി സ്ഥാനം: സർക്കാർ നിയമോപദേശം തേടി
01:18 AM Apr 29, 2017 | Deepika.com