ന്യൂഡൽഹി: രാജ്യത്ത് അഴിമതി കുറവുള്ള സംസ്ഥാനങ്ങളിൽ കേരളവും. സെന്റർ ഫോർ മീഡിയ സ്റ്റഡീസ് നടത്തിയ പഠനത്തിലാണ് അഴിമതി കുറവുള്ള സംസ്ഥാനങ്ങളായി ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ് എന്നിവയ്ക്കൊപ്പം കേരളത്തിന്റെ പേരും സ്ഥാനം പിടിച്ചത്. അഴിമതി ഏറ്റവും കൂടുതൽ കർണാടകയിലാണെന്നും 20 സംസ്ഥാനങ്ങളിലായി നടത്തിയ പഠന റിപ്പോർട്ട് വിശദമാക്കുന്നു.
സർക്കാരുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതുസേവന രംഗത്തെ അഴിമതിയെ കുറിച്ചാണ് മീഡിയ സ്റ്റഡീസ് പഠനം നടത്തിയത്. വിവിധ സേവനങ്ങളുടെ ഭാഗമായി പല രീതിയിൽ കൈക്കൂലി നൽകിയിട്ടുണ്ടെന്ന് 77 ശതമാനം ആളുകൾ കർണാടകയിലും 74 ശതമാനം ആളുകൾ ആന്ധ്ര പ്രദേശിലും പറയുന്നു. തമിഴ്നാട് (68 ശതമാനം), മഹാരാഷ്ട്ര (57), ജമ്മു കാഷ്മീർ (44) എന്നിങ്ങനെയാണ് തൊട്ടു പിന്നാലെയുള്ള സംസ്ഥാനങ്ങളിലെ പ്രതികരണം. കേരളത്തിൽ നാല് ശതമാനം ആളുകളാണ് അഴിമതിയുണ്ടെന്നു പ്രതികരിച്ചത്. ഹിമാചൽ പ്രദേശിൽ ഇതു മൂന്ന് ശതമാനം മാത്രമാണ്.
അതേസമയം, നേരത്തെ നടത്തിയ സർവേകളിലെ കണക്കുകളിൽ നിന്നും അഴിമതി കുറഞ്ഞിട്ടുണ്ടെന്നും മീഡിയ സ്റ്റഡീസ് വ്യക്തമാക്കുന്നു. 2005ൽ നടത്തിയ സർവേയിൽ രാജ്യത്തെ 53 ശതമാനം ആളുകളും അഴിമതിക്ക് ഇരയാകേണ്ടി വന്നിട്ടുണ്ടെന്ന് തെളിഞ്ഞിരുന്നു. നോട്ട് പിൻവലിക്കൽ സമയത്ത് അഴിമതി കുറഞ്ഞതായും അഭിപ്രായമുണ്ട്. ഈ വർഷം 20 സംസ്ഥാനങ്ങളിലെ ജനങ്ങൾ 10 സർക്കാർ സ്ഥാപനങ്ങളിലേക്ക് 6,350 കോടി രൂപയാണ് കൈക്കൂലിയായി നൽകിയിട്ടുണ്ട്.
2005ൽ 20,500 കോടി രൂപയാണ് ആളുകൾ ഇത്തരത്തിൽ കൈക്കൂലിക്കായി നൽകിയത്. ബിഹാർ (74 ശതമാനം) ജമ്മു കാഷ്മീർ (69), ഒഡീഷ (60), രാജസ്ഥാൻ (59), തമിഴ്നാട് (59) എന്നിങ്ങനെയായിരുന്നു സംസ്ഥാന തലത്തിലുള്ള കണക്കുകൾ. പൊതു വിതരണ സന്പ്രദായം, വൈദ്യുതി, ജുഡീഷ്യൽ സർവീസസ് എന്നിവിടങ്ങളിലാണ് അഴിമതി കൂടുതൽ. തെരഞ്ഞെടുപ്പ് രംഗവും വലിയ തോതിലുള്ള അഴിമതി മേഖലയായി മാറുന്നുണ്ടെന്ന് നീതി ആയോഗ് അംഗം ബിബേക് ദെബ്രോയി അഭിപ്രായപ്പെട്ടു.
കേരളം അഴിമതി കുറഞ്ഞ സംസ്ഥാനം; അഴിമതിയിൽ കുളിച്ചു കർണാടകം
01:14 AM Apr 29, 2017 | Deepika.com