ശ്രീനഗർ: വടക്കൻ കാഷ്മീരിൽ കുപ്വാര ജില്ലയിലെ പൻസ്ഗാം സൈനിക ക്യാന്പിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്കു വീരമൃത്യു. ക്യാപ്റ്റൻ ആയുഷ് യാദവും(26) ജൂണിയർ കമ്മീഷൻഡ് ഓഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്.
അഞ്ച് സൈനികർക്കു പരിക്കേറ്റു. ആക്രമണം നടത്തിയ രണ്ട് ജയ്ഷ് ഇ മുഹമ്മദ് ഭീകരരെ സൈന്യം പ്രത്യാക്രമണത്തിൽ വധിച്ചു. പത്താൻകോട് വ്യോമസേന താവള ആക്രമണത്തിനുശേഷം സൈനിക ക്യാന്പുകൾക്കു നേരെ നടക്കുന്ന ആറാമത് ഭീകരാക്രമണമാണിത്. ഉറി സൈനിക താവളത്തിനു നേരെ ഉണ്ടായതിനുസമാനമായ ആക്രമണമാണു പൻസ്ഗാം ക്യാന്പിലും ഉണ്ടായത്.
ശ്രീനഗറിൽ നിന്ന് 100 കിലോ മീറ്റർ അകലെ പൻസ്ഗാമിലെ 155 ഫീൽഡ് റെജിമെന്റിനു നേരെ വ്യാഴാഴ്ച പുലർച്ചെ നാലിനാണ് ആക്രമണമുണ്ടായത്. പ്രദേശത്തെ റോഡ് നിർമാണ പ്രവർത്തനങ്ങൾക്കു സുരക്ഷ ഒരുക്കിയിരുന്ന സൈനികരാണു ക്യാന്പിലുണ്ടായിരുന്നത്. ഗ്രനേഡും തോക്കുകളും ഉപയോഗിച്ചാണ് ഭീകരർ ആക്രമണം നടത്തിയതെന്നു സൈനിക വക്താവ് കേണൽ രാജേഷ് കാലിയ പറഞ്ഞു. ക്യാന്പിനുള്ളിൽ ഭീകരർ ഒളിഞ്ഞിരിപ്പുണ്ടോയെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിവന്ന തെരച്ചിൽ ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു. കനത്ത മൂടൽ മഞ്ഞിന്റെ മറപറ്റിയെത്തിയ ഭീകരർ ക്യാന്പിനുള്ളിൽ കടന്നതെന്നാണു വിവരം. ആക്രമണത്തിൽ പരിക്കേറ്റ സൈനികർ 92 ബേസ് ആശുപത്രിയിൽ ചികിത്സയിലാണ്.
കൊല്ലപ്പെട്ട തീവ്രവാദികളുടെ മൃതദേഹം സംസ്കരിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭകാരികൾ നടത്തിയ പ്രകടനത്തിനുനേരെ സുരക്ഷാ സൈന്യം പെല്ലറ്റ് വെടിവയ്പ് നടത്തി. വെടിവയ്പിൽ ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. കാൺപുർ ഡിഫൻസ് കോളനി നിവാസിയായ അരുൺ കാന്ത് യാദവിന്റെ ഏകമകനാണ് വീരമൃത്യു വരിച്ച ക്യാപ്റ്റൻ ആയുഷ്. ഉത്തർപ്രദേശ് ചിത്രകൂട് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറാണ് അരുൺ കാന്ത്.
ക്യാപ്റ്റനടക്കം മൂന്നു സൈനികർക്കു വീരമൃത്യു
01:19 AM Apr 28, 2017 | Deepika.com