ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നെന്ന പരാതിയിൽ ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകൾ കസ്റ്റഡിയിലെടുക്കാൻ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ്. ഡെറാഡൂണ്‍ ജില്ലയിലെ വികാസ് നഗർ മണ്ഡലത്തിൽ ഉപയോഗിച്ച വോട്ടിംഗ് മെഷീനുകൾ ജുഡീഷൽ കസ്റ്റഡിയിലെടുക്കാൻ ജില്ലാ മജിസ്ട്രേറ്റിനാണ് കോടതി നിർദേശം നൽകിയത്. കസ്റ്റഡിയിലെടുത്ത മെഷീനുകൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ഒരു തെരഞ്ഞെടുപ്പിലും ഉപയോഗിക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്.
വികാസ് നഗറിൽ പരാജയപ്പെട്ട കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ പരാതിയിലാണ് കോടതിയുടെ നടപടി. 6000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സംസ്ഥാന വക്താവ് മുന്ന സിംഗ് ചൗഹാൻ മുൻ സംസ്ഥാന മന്ത്രിയായ നവപ്രഭാതിനെ പരാജയപ്പെടുത്തുകയായിരുന്നു. എന്നാൽ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി നവപ്രഭാത് കോടതിയെ സമീപിക്കുകയായിരുന്നു.
നവപ്രഭാതിന്റെ ഹർജിയിൽ കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകൾ, സംസ്ഥാന ചീഫ് സെക്രട്ടറി ബിജെപി സ്ഥാനാർഥി എന്നിവർക്കു കോടതി നോട്ടീസയച്ചു. ആറാഴ്ചയ്ക്കകം മറുപടി നൽകണം. ഫെബ്രുവരി 15നു നടന്ന വോട്ടെടുപ്പിൽ ബിജെപി 57 സീറ്റുകൾ നേടിയപ്പോൾ സംസ്ഥാനം ഭരിച്ചിരുന്ന കോണ്‍ഗ്രസ് 11 അംഗമായി ചുരുങ്ങിയിരുന്നു.
ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടത്തിയെന്നാണ് ആം ആദ്മി പാർട്ടിയും മായാവതിയുടെ ബിഎസ്പിയും കോണ്‍ഗ്രസും അടക്കമുള്ള പാർട്ടികൾ ആരോപിക്കുന്നത്. ഇതു സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുമുണ്ട്. അതേസമയം, വോട്ടിംഗ് മെഷീനിൽ ക്രമക്കേട് നടത്താനാവില്ലെന്ന് ആവർത്തിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ക്രമക്കേട് നടത്താമോയെന്ന് ആർക്കും തെളിയിക്കാമെന്നു വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
വോട്ടിംഗ് മെഷീനുകൾ കസ്റ്റഡിയിലെടുക്കാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവ്
01:19 AM Apr 28, 2017 | Deepika.com