ന്യൂഡൽഹി: ലോക്പാൽ നിയമന സമിതിയിൽ പ്രതിപക്ഷ നേതാവിന്റെ ഒഴിവുള്ളതു കൊണ്ട് നിയമനം നടത്തുന്നതിനു തടസങ്ങളില്ലെന്ന് സുപ്രീംകോടതി. നിലവിലുള്ള നിയമ പ്രകാരം ലോക്പാൽ നിയമനം നടത്താനാകുമെന്നു വ്യക്തമാക്കിയ ജസ്റ്റീസ് രഞ്ജൻ ഗൊഗോയി, നവീൻ സിൻഹ എന്നിവരുടെ ബെഞ്ച്, ഇക്കാര്യത്തിൽ നടപടികൾ വൈകിപ്പിച്ചതിനു ന്യായീകരണമില്ലെന്നും വ്യക്തമാക്കി. 2013ൽ നിയമം പാസാക്കിയിട്ടും ലോക്പാൽ രൂപീകരണം ഇതുവരെ സാധ്യമാക്കാത്തതിനെതിരേ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള എൻജിഒ കോമണ് കോസ് നൽകിയ ഹർജിയിലാണ് പരമോന്നത കോടതിയുടെ ഉത്തരവ്.
ലോക്പാൽ നിയമനം നടത്താനുള്ള പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയിൽ ലോക്സഭ സ്പീക്കറും പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്റ്റീസും അംഗമായിരിക്കണമെന്നാണ് ലോക്പാൽ നിയമത്തിലെ വ്യവസ്ഥ. നിലവിലെ ലോക്സഭയിൽ പ്രതിപക്ഷ നേതാവില്ലാത്തതിനാൽ ലോക്പാൽ നിയമനം സാധ്യമാക്കാനാവില്ലെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നത്.
ഇതേത്തുടർന്ന് നിയമന സമിതിയിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ നേതാവ് അംഗമാകുമെന്ന ഭേദഗതി ബിൽ ലോക്സഭയിൽ പാസാക്കിയെങ്കിലും രാജ്യസഭയിൽ പാസാക്കിയില്ല. വിഷയം പാർലമെന്ററി സമിതിയുടെ പരിഗണനയിലാണെന്നിരിക്കേയാണ് നിയമനം നടത്താനാകുമോയെന്ന കാര്യം സുപ്രീംകോടതി പരിശോധിച്ചത്.
ലോക്പാൽ നിയമനത്തിനായുള്ള ഉന്നതാധികാര സമിതിയിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവില്ലാത്തതിനാൽ അത് ഒരു തടസമായി കണക്കാക്കാനാകില്ലെന്നു രണ്ടംഗ ബഞ്ച് വ്യക്തമാക്കി.
ലോക്പാൽ നിയമത്തിലെ 4(2) വകുപ്പ് പ്രകാരം നിയമന സമിതിയിലെ ഏതെങ്കിലും ഒരംഗത്തിന്റെ അഭാവം മൂലം ചെയർമാന്റെയോ അംഗത്തിന്റെയോ നിയമനം അസാധുവാകില്ലെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ലോക്സഭ പ്രതിപക്ഷ നേതാവ് ഇല്ലെങ്കിലും ചെയർമാൻ പ്രധാനമന്ത്രിക്കും മറ്റ് രണ്ട് അംഗങ്ങളായ ലോക്സഭ സ്പീക്കർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റീസോ അദ്ദേഹം നിയോഗിക്കുന്ന മുതിർന്ന ജഡ്ജിക്കോ ലോക്പാൽ ചെയർമാനെയും അംഗങ്ങളെയും ശിപാർശ ചെയ്യാമെന്നു (സെക്ഷൻ 4(1)(ഇ) വ്യവസ്ഥയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, ഭേദഗതി ചെയ്യാനുള്ള ബില്ല് പരിശോധിച്ച പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് നൽകിയിട്ടുള്ളതിനാൽ അതിലെ ശിപാർശകളിലും നിയമന കാര്യങ്ങളിൽ തടസങ്ങളില്ലെന്നും കോടതി വ്യക്തമാക്കുന്നു.
ലോക്പാൽ നിയമനം വൈകിപ്പിച്ചതിനു ന്യായീകരണമില്ലെന്നു സുപ്രീംകോടതി
01:19 AM Apr 28, 2017 | Deepika.com