ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ തിരുത്തൽ ഹർജി സുപ്രീം കോടതി പരിഗണിച്ചു. കേസ് വീണ്ടും തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി തിരുത്തണമെന്നുമുള്ള സർക്കാരിന്റെ ആവശ്യം ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ആറംഗ ബെഞ്ച് ചേംബറിൽ വച്ചാണ് പരിശോധിച്ചത്. തീരുമാനം ഇന്നു പ്രഖ്യാപിച്ചേക്കും.
ഗോവിന്ദച്ചാമിയുടെ ശിക്ഷ ജീവപര്യന്തമായി കുറച്ച സുപ്രീം കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ ഹർജി നേരത്തെ തുറന്ന കോടതിയിൽ വാദം കേട്ട് തള്ളിയിരുന്നു. കേസിൽ ആദ്യം വാദം കേട്ട ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തന്നെയാണ് പുനഃപരിശോധന ഹർജി പരിഗണിച്ചത്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നൽകിയ തിരുത്തൽ ഹർജി നേരത്തെ പരിശോധിച്ച ഈ മൂന്ന് ജഡ്ജിമാരും ഉൾപ്പെട്ട ബെഞ്ചാണ് പരിശോധിച്ചത്. തിരുത്തൽ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിൽ സുപ്രീംകോടതിയിലെ മൂന്ന് മുതിർന്ന ജഡ്ജിമാർ കൂടി ഉൾപ്പെട്ടിരിക്കണമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസും മുതിർന്ന ജഡ്ജിമാരായ ദീപക് മിശ്രയെയും ജെ. ചെലമേശ്വറിനെയും ബെഞ്ചിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ ഉത്തരവിൽ മാറ്റം വരുത്തേണ്ട ഒരു സാഹചര്യവുമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പുനഃപരിശോധന ഹർജികൾ തള്ളിയത്. സുപ്രീംകോടതിയുടെ ഉത്തരവിൽ ഗുരുതര പിഴവുണ്ടായി എന്നു ഫേസ്ബുക്കിൽ പോസ്റ്റിട്ട മുൻ ജഡ്ജി മാർക്കണ്ടേയ കഡ്ജുവിനെ കോടതിയിൽ വിളിച്ചുവരുത്തി വാദം കേൾക്കുകയും കോടതിയലക്ഷ്യത്തിനു നടപടിയെടുക്കുകയും ചെയ്തതു സുപ്രീം കോടതിയുടെ ചരിത്രത്തിൽ വലിയ വിവാദത്തിനു ഇടയാക്കിയിരുന്നു.
സൗമ്യ കേസ്: തിരുത്തൽ ഹർജി സുപ്രീംകോടതിയിൽ
01:08 AM Apr 28, 2017 | Deepika.com