ചെന്നൈ: അണ്ണാ ഡിഎംകെയിലെ പിളർപ്പിനെത്തുടർന്ന് രണ്ടില ചിഹ്നം സ്വന്തമാക്കുന്നതിനു തെരഞ്ഞെടുപ്പ് കമ്മീഷനു കോഴവാഗ്ദാനം ചെയ്തുവെന്ന കേസിൽ ടി.ടി.വി. ദിനകരനെ ഡൽഹി പോലീസ് ചെന്നൈയിലെത്തിച്ചുതെളിവെടുപ്പ് നടത്തി. കോഴപ്പണം ചെന്നൈയിൽ നിന്ന് ഡൽഹിയിലെത്തിച്ച മല്ലികാർജുനയെ ചെന്നൈയിൽ കൊണ്ടുവന്നു.
അസിസ്റ്റൻ കമ്മീഷണർ സഞ്ജയ് ഷെരാവത്തിന്റെ നേതൃത്വത്തിലുള്ള ഡൽഹി ക്രൈം ബ്രാഞ്ച് സംഘമാണു ദിനകരന്റെയും സഹായി മല്ലികാർജുനയുടെയും വസതികളിൽ പരിശോധന നടത്തിയത്. ഇരുവരുടേയും ചെന്നൈയിലെ വസതികൾ പരിശോധിക്കാൻ ഡൽഹി കോടതിയുടെ അനുമതി പോലീസ് സംഘത്തിനുണ്ടായിരുന്നു.
നാലുദിവസത്തെ തുടർച്ചയായ ചോദ്യംചെയ്യലിനൊടുവിൽ ചൊവ്വാഴ്ചയാണ് ദിനകരനെ പോലീസ് അറസ്റ്റ്ചെയ്തത്. 50 കോടിയോളം രൂപ മുടക്കി രണ്ടില ചിഹ്നം സ്വന്തമാക്കാൻ ദിനകരൻ കരുനീക്കങ്ങൾ നടത്തിയെന്നാണു ഡൽഹി പോലീസ് പറയുന്നത്. സംഭവത്തിലെ ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖൻ 1.30 കോടി രൂപയുമായി ഡൽഹിയിലെ പഞ്ചനക്ഷത്രഹോട്ടലിൽ നിന്ന് നേരത്തെ അറസ്റ്റിലായിരുന്നു.
ചന്ദ്രശേഖരൻ തെരഞ്ഞെടുപ്പ് കമ്മീഷനിലെ ആരെയെങ്കിലും കണ്ടോയെന്നാണ് ഇപ്പോൾ പോലീസ് അന്വേഷിക്കുന്നത്.
ദിനകരനെ ചെന്നൈയിൽ എത്തിച്ചു
01:08 AM Apr 28, 2017 | Deepika.com