ന്യൂഡൽഹി: കശുവണ്ടി തൊഴിലാളികൾക്ക് ഇഎസ്ഐ കോർപറേഷന്റെ കീഴിലുള്ള ആശുപത്രികളിൽ ലഭിച്ചിരുന്ന സൂപ്പർ സ്പെഷാലിറ്റി ചികിത്സ പുനഃസ്ഥാപിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ഈ വിഷയം താൻ ഉന്നയിച്ചതിനെത്തുടർന്നാണു പതിനായിരക്കണക്കിനു തൊഴിലാളികൾക്കു സൂപ്പർ സ്പെഷാലിറ്റി ചികിത്സ നൽകേണ്ടെന്ന തീരുമാനം പിൻവലിക്കാൻ ഇഎസ്ഐ കോർപറേഷൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പത്തു ലക്ഷം രൂപ വരെയുള്ള ചികിത്സക്കു മാത്രമേ ഇഎസ്ഐ സാന്പത്തിക സഹായം നൽകുകയുള്ളൂ എന്ന തീരുമാനവും പുനഃപരിശോധിക്കുമെന്ന് കേന്ദ്ര തൊഴിൽ സെക്രട്ടറി സത്യവർത്തി, ഇഎസ്ഐ കോർപറേഷൻ ഡയറക്ടർ ജനറൽ ദീപക് കുമാർ എന്നിവർ യോഗത്തിൽ ഉറപ്പു നൽകിയതായും കൊടിക്കുന്നിൽ അറിയിച്ചു. തൊഴിലാളികൾക്ക് ചികിത്സയ്ക്ക് ആവശ്യമായ അത്രയും തുക അനുവദിക്കാൻ കോർപറേഷനു ബാധ്യതയുണ്ടെന്ന് അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി.
കശുവണ്ടി തൊഴിലാളികൾക്ക് ആശുപത്രികളിൽ ചികിത്സ പുനഃസ്ഥാപിച്ചു
01:08 AM Apr 28, 2017 | Deepika.com