ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ഡൽഹി പിസിസി അധ്യക്ഷൻ അജയ് മാക്കൻ സ്ഥാനം രാജിവച്ചു. ഡൽഹിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന കോണ്ഗ്രസ് നേതാവ് പി.സി. ചാക്കോയും രാജി സന്നദ്ധത അറിയിച്ച് ഹൈക്കമാൻഡിനു കത്ത് നൽകി.
എന്നാൽ, ഇരുവരുടെയും രാജിക്കാര്യത്തിൽ കോണ്ഗ്രസ് നേതൃത്വം തീരുമാനം വ്യക്തമാക്കിയിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ വൻ തോൽവിക്കു ശേഷം വ്യാപകമായ തയാറെടുപ്പുകളോടെയാണ് കോണ്ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ, ഇവ ഫലം കണ്ടില്ല. 100 സീറ്റുകളിൽ കൂടുതൽ ഇത്തവണ നേടുമെന്ന് അജയ് മാക്കൻ നേരത്തെ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനു തൊട്ടു പിന്നാലെതന്നെ രാജിവയ്ക്കുകയാണെന്ന് അജയ് മാക്കൻ അറിയിച്ചത്.
പാർട്ടി അംഗമായി തുടർന്നും പ്രവർത്തിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ പാർട്ടിയിലെ ഒരു ചുമതലയും ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരാജയത്തിന്റെ ഉത്തരവാദിത്വം തങ്ങൾക്കു രണ്ടു പേർക്കും കൂടെയാണെന്നു ചൂണ്ടിക്കാട്ടിയ പി.സി. ചാക്കോയും കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു രാജിക്കത്ത് കൈമാറിയിട്ടുണ്ട്.
അതേസമയം, കോണ്ഗ്രസ് കുറച്ചുകൂടി വ്യാപകമായ രീതിയിൽ പ്രചാരണം നടത്തണമായിരുന്നു എന്നു ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിത് രംഗത്തെത്തി. എന്നാൽ, തോൽവിയുണ്ടാകുന്പോൾ കുറ്റം പറയുക മാത്രമല്ല, യോജിച്ചു പ്രവർത്തിക്കുകയായിരുന്നു വേണ്ടിയിരുന്നതെന്ന് പി.സി. ചാക്കോ മറുപടി നൽകി. പ്രചാരണത്തിനായി ഷീല ദീക്ഷിത് അടക്കമുള്ളവരെ ക്ഷണിച്ചിട്ടും എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പു പരാജയം: ഡിപിസിസി അധ്യക്ഷൻ അജയ് മാക്കൻ രാജിവച്ചു
02:22 AM Apr 27, 2017 | Deepika.com