ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും ബിജെപി തൂത്തുവാരി. അഭിപ്രായ സർവേ ഫലങ്ങൾ ഏറെക്കുറെ ശരിവച്ചു കൊണ്ടാണ് സൗത്ത്, ഈസ്റ്റ്, നോർത്ത് എന്നീ മൂന്ന് മുനിസിപ്പൽ കോർപ്പറേഷനുകളിലും പാർട്ടി അധികാരമുറപ്പിച്ചത്. 270 സീറ്റുകളിൽ 181 സീറ്റുകളും ബിജെപി നേടിയപ്പോൾ 48 സീറ്റുകൾ നേടി ആം ആദ്മി പാർട്ടി രണ്ടാമതും 30 സീറ്റുകളുമായി കോണ്‍ഗ്രസ് മൂന്നാമതുമായി.
103 സീറ്റുകളുള്ള നോർത്ത് ഡൽഹി കോർപ്പറേഷനിൽ 64 സീറ്റുകളാണ് ബിജെപി നേടിയത്. എഎപി 21 ഉം കോണ്‍ഗ്രസ് 15 ഉം മറ്റുള്ളവർ മൂന്ന് സീറ്റുകളും കരസ്ഥമാക്കി. സൗത്ത് ഡൽഹി കോർപ്പറേഷനിലെ 104 സീറ്റുകളിൽ 70 ബിജെപിയും 16 എഎപിയും 12 കോണ്‍ഗ്രസും നേടിയപ്പോൾ മറ്റുള്ളവരിൽ ആറ് സീറ്റുകൾ സ്വന്തമാക്കി. 63 സീറ്റുകളുള്ള ഈസ്റ്റ് ഡൽഹി കോർപ്പറേഷനിൽ 47 ബിജെപിക്കും 11 എഎപിക്കും മൂന്നെണ്ണം കോൺ ഗ്രസിനും ലഭിച്ചു. മറ്റുള്ളവർക്ക് രണ്ടും. ആറിടത്ത് സ്വതന്ത്രരും രണ്ടിടത്ത് ബിഎസ്പിയും ഒരു സീറ്റിൽ സമാജ്വാദി പാർട്ടിയും വിജയിച്ചു. ഇന്ത്യൻ നാഷണൽ ലോക് ദളിനും ഒരു സീറ്റുണ്ട്.
ഡൽഹി ഭരിക്കുന്ന ആം ആദ്മി പാർട്ടി ആദ്യമായി മത്സരിക്കുന്ന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പായതിനാൽ കിട്ടിയ 48 സീറ്റുകളും അവർക്ക് നേട്ടമാണ്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ 70 ൽ 67 സീറ്റുകളും സ്വന്തമാക്കി അധികാരത്തിലെത്തിയ സർക്കാരിനു അതു നിലനിർത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, മിക്ക മണ്ഡലങ്ങളും ഏറെക്കുറെ കൈവിട്ട അവസ്ഥയിലുമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മൂന്ന് കോർപ്പറേഷനുകളിലുമായി 90 സീറ്റുകളോളമുണ്ടായിരുന്ന കോണ്‍ഗ്രസിനു 60 സീറ്റുകൾ നഷ്ടമായതു വലിയ തിരിച്ചടി തന്നെയാണ്.
ബിജെപി 200ൽ അധികം സീറ്റുകൾ നേടുമെന്നായിരുന്നു സർവെ പ്രവചനങ്ങൾ. മാലിന്യ സംസ്കരണവും അഴിമതിയും അടക്കമുള്ള പ്രാദേശിക പ്രശ്നങ്ങൾക്കൊപ്പം നോട്ട് അസാധുവാക്കൽ ഉൾപ്പെടെയുള്ള ദേശീയ വിഷയങ്ങളും ചർച്ചയായ കോർപറേഷൻ തെരഞ്ഞെടുപ്പിലും മോദി തരംഗം ആവർത്തിച്ചുവെന്നാണ് ബിജെപി പ്രതികരിക്കുന്നത്. നരേന്ദ്ര മോദിയുടെ വിജയമാണ് ഡൽഹിയിലേതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കുകയും ചെയ്തു.
അതേസമയം, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനാണ് തരംഗമുണ്ടാക്കിയതെന്നു ആദ്യം ആം ആദ്മി പാർട്ടി പ്രതികരിച്ചെങ്കിലും പിന്നീട് ബിജെപിയെ അഭിനന്ദിച്ച് രംഗത്തെത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ വോട്ടിംഗ് യന്ത്രത്തെ കുറിച്ചു അഭിപ്രായപ്പെടാൻ തയാറായില്ല.
ഡൽഹിയിൽ വീണ്ടും ബിജെപി
01:21 AM Apr 27, 2017 | Deepika.com