ന്യൂഡൽഹി:സംസ്ഥാനത്തെ കോ ൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ മൽസരം ഒഴിവാക്കി കെപിസിസി അധ്യക്ഷൻ ഉൾപ്പ ടെയുള്ളവരെ സമവായത്തിലൂടെ തെരഞ്ഞെടുക്കാൻ ഡൽഹി ചർച്ചയിൽ ധാരണ. ഡിസിസി പ്രസിഡന്റുമാർക്ക് ഇപ്പോൾ മാറ്റം ഉണ്ടാകില്ല. കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി വിളിച്ച കെപിസിസി പ്രസിഡന്റിന്റെയും ഡിസിസി പ്രസിഡന്റുമാരുടെയും യോഗത്തിലാണ് ഈ തീരുമാനം. ബൂത്തുതലം മുതൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേ തുടങ്ങിവച്ചിരിക്കുന്ന സമരപരിപാടികൾ ഊർ ജിതപ്പെടുത്താനും ഹൈക്കമാൻഡ് നിർദേശം നൽകി.
കെപിസിസി പ്രസിഡന്റ് എം.എം. ഹസനും കോട്ടയം, പാലക്കാട് ഒഴികെയുള്ള 12 ഡിസിസി പ്രസിഡന്റുമാരും ഇന്നലെ വൈകുന്നേരം രാഹുലിന്റെ വസതിയിൽ ഒന്നര മണിക്കൂറോളം നീണ്ട ചർച്ച നടത്തി. കെപിസിസിയുടെ പുതിയ പ്രസിഡന്റിനെക്കുറിച്ചു ഇന്നലെ ചർച്ച ചെയ്തില്ല. എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കും സെക്രട്ടറി ദീപക് ബാബ്റിയയും ചർച്ചയിൽ പങ്കെടുത്തു. എ.കെ. ആന്റണിയോടും മുകുൾ വാസ്നിക്കി നോടും ചർച്ച നടത്തിയ ശേഷമാണു രാഹുൽ വിളിച്ച യോഗത്തിലേക്കു ഡിസിസി പ്രസിഡന്റുമാരും ഹസനും പോയത്.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉൾപ്പെടെ സമവായത്തിനു ധാരണയായതായി കഴിഞ്ഞ വെള്ളിയാഴ്ച ദീപിക റിപ്പോർട്ടു ചെയ്തിരുന്നു. കേരളത്തിൽ മിക്ക ജില്ലകളിലും ബൂത്തു കമ്മിറ്റികൾ കഴിഞ്ഞ ആഴ്ചകളിൽ രൂപീകരിച്ചിട്ടുണ്ട്.
യൂത്ത് കോണ്ഗ്രസ്, കെഎ സ്യു തെരഞ്ഞെടുപ്പു രീതി പരിഷ്കരിക്കാനും കൂടുതൽ ജനകീയമാക്കാനും ഏകദേശ ധാരണയായി. ഒന്നര മണിക്കൂറോളം നീണ്ട ചർച്ചയ്ക്കു ശേഷം കെപിസിസി പ്രസിഡന്റുമായും ഡിസിസി പ്രസിഡന്റുമാരുമായും അദ്ദേഹം ഒറ്റയ്ക്കു ചർച്ച നടത്തി. യോഗത്തിനിടെ എത്തിയ മുസ്ലിം ലീഗ് എംപിമാരുമായ പി.കെ. കുഞ്ഞാലിക്കുട്ടി, മുഹമ്മദ് ബഷീർ, പി.വി. അബ്ദുൾ വഹാബ് എന്നിവരുമായി, പുറത്തേക്ക് ഇറങ്ങിവന്ന് രാഹുൽ ചർച്ച നടത്തി.
അഞ്ചു വർഷത്തേക്ക് ഒരു പദവിയും ഏറ്റെടുക്കില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് ഉമ്മൻ ചാണ്ടി അറിയിച്ചതിനാൽ കെപിസിസി പ്രസിഡന്റു സ്ഥാനത്തേക്കു പുതിയ പേരുകളാകും ഇനി ചർച്ചയാവുക. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.വി. തോമസ്, കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, വി.ഡി. സതീശൻ, കെ. സുധാകരൻ, കെ.സി. ജോസഫ് എന്നിവർ മുതൽ യുവതലമുറയിലെ പ്രമുഖർ വരെയുള്ളവരെയാണു പരിഗണിക്കുന്നത്.
ജോർജ് കള്ളിവയലിൽ
കെപിസിസി: മത്സരം ഒഴിവാക്കി സമവായത്തിനു ധാരണ
01:21 AM Apr 27, 2017 | Deepika.com