ന്യൂഡൽഹി: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി.
തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസും സോണിയയും രാഹുലും അടക്കമുള്ള നേതാക്കളും നൽകിയ പിന്തുണയ്ക്കു നന്ദി അറിയിക്കുന്നതിനാണ് കൂടിക്കാഴ്ച നടത്തിയതെന്നു വ്യക്തമാക്കിയ കുഞ്ഞാലിക്കുട്ടി, നിലവിലുള്ള രാഷ്ട്രീയ വിഷയങ്ങളും ചർച്ച ചെയ്തതായും അറിയിച്ചു. യുപിഎയുടെ നയങ്ങളോട് യോജിച്ച് പ്രവർത്തിക്കുകയെന്നതിനാണ് മുസ്ലിം ലീഗ് പ്രാമുഖ്യം നൽകുന്നത്.
മലപ്പുറം തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിയുടെ വർഗീയ നയങ്ങൾക്ക് വേരോട്ടം ലഭിക്കില്ലെന്നാണ്. ദേശീയ രാഷ്ട്രീയത്തിൽ ബി ജെപിക്കെതിരേ നിൽക്കാൻ കോൺഗ്രസ് മുന്നിൽ നില്ക്ക ണം. പ്രതിപക്ഷ പാർട്ടികൾ ഒന്നിച്ചു നിൽക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
അതേസമയം, സിപിഎം അടക്കമുള്ള ഇടതു പാർട്ടികളുമായി കൈകോർക്കുമോയെന്ന ചോദ്യത്തിനു അതു ആദ്യം യുപിഎയാണ് ചർച്ച ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീറും പി.വി. അബ്ദുൾ വഹാബും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കുഞ്ഞാലിക്കുട്ടി സോണിയയെയും രാഹുലിനെയും സന്ദർശിച്ചു
01:03 AM Apr 27, 2017 | Deepika.com