ന്യൂഡൽഹി/ചെന്നൈ: തെരഞ്ഞെടുപ്പ് കമ്മീഷനു കോഴ നല്കി അണ്ണാ ഡിഎംകെ പാർട്ടിയുടെ രണ്ടില ചിഹ്നം നേടാൻ ശ്രമിച്ച കേസിൽ ശശികല വിഭാഗം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെ കോടതി ഏഴു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ കഴിഞ്ഞ നാലു ദിവസമായി ഡൽഹി പോലീസ് ചോദ്യം ചെയ്തുവരികയായിരുന്ന ദിനകരന്റെ അറസ്റ്റ് ചൊവ്വാഴ്ച രാത്രിയാണ് രേഖപ്പെടുത്തിയത്. ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോൾ ജാമ്യം നേടാൻ ദിനകരൻ ശ്രമിച്ചെങ്കിലും അഡീഷണൽ സെഷൻസ് ജഡ്ജി പൂനം ചൗധരി പോലീസ് കസ്റ്റഡിയിൽവിടാൻ ഉത്തരവിടുകയായിരുന്നു.
ദിനകരനൊപ്പം അദ്ദേഹത്തിന്റെ അനുയായി മല്ലികാർജുനയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെയും കോടതി ഒരാഴ്ചത്തേക്ക് കസ്റ്റഡിയിൽവിട്ടു. ഇരുവരെയും കൂടുതൽ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ വേണമെന്ന് പോലീസ് കോടതി മുന്പാകെ ആവശ്യപ്പെട്ടു. കൊച്ചി യിലും ബംഗളൂരുവിലും ചെന്നൈയിലും എത്തിച്ച് തെളിവെടുക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചത് കോടതി അംഗീകിച്ചു. കേസിൽ നേരത്തേ അറസ്റ്റിലായ ഇടനിലക്കാരൻ സുകേഷ് ചന്ദ്രശേഖറിന്റെ കസ്റ്റഡിയും നീട്ടി. സുകേഷ് വഴിയാണ് ദിനകരൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സാന്പത്തികമായി സ്വാധീനിക്കാൻ ശ്രമിച്ചതെന്നാണു കേസ്.
അന്വേഷണ സംഘത്തോടു പൂർണമായി സഹകരിക്കുമെന്നും ജാമ്യം നല്കണമെന്നും ദിനകരൻ കോടതിയെ അറിയിച്ചു. ബന്ധുവിന്റെ മരണത്തിനിടയിലും അന്വേഷണ സംഘത്തിന്റെ മുന്നിൽ ഹാജരായെന്നും അണ്ണാ ഡിഎംകെ ആസ്ഥാനമന്ദിരത്തിലെ സന്ദർശകരുടെ രജിസ്റ്റർ നല്കാനാണ് താൻ ഹാജരായതെന്നും ദിനകരൻ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കേസ് ഗൂഢാലോചനയുടെ ഭാഗമാണെന്നും വാദിച്ചെങ്കിലും കോടതി ദിനകരനു ജാമ്യം നിഷേധിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉയർന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും ദിനകരനെതിരേ ഒരു നടപടിയും സ്വീകരിക്കാത്തതെന്തെന്ന് പ്രത്യേക കോടതി ചോദിച്ചതിനുപിന്നാലെയായിരുന്നു അറസ്റ്റ്. ദിനകരനും സുകേഷും തമ്മിലുള്ളതടക്കമുള്ള ഫോൺ സംഭാഷണങ്ങളുടെ രേഖകൾ അന്വേഷണ സംഘം കോടതിയിൽ ഹാരജാക്കിയതാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാൻ സുകേഷനു ദിനകരൻ നല്കിയ പണം ചെന്നൈയിൽനിന്ന് ഡൽഹിയിൽ എത്തിച്ചത് അനധികൃത മാർഗത്തിലൂടെയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. 50 കോടി രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷനു വാഗ്ദാനം ചെയ്തിരുന്നത്. 1.30 കോടി രൂപ സഹിതമാണ് സുകേഷനെ ഡൽഹിയിൽനിന്ന് ഏപ്രിൽ 16ന് അറസ്റ്റ് ചെയ്തത്. മല്ലികാർജുനയുടെ സഹായത്തോടെയാണ് ദിനകരൻ ചെന്നൈയിൽനിന്നു പണം ഡൽഹിയിലേക്കു ട്രാൻസ്ഫർ ചെയ്തത്. നേരായ മാർഗത്തിലൂടെ അല്ലായിരുന്നു ഇതു നടന്നതും പോലീസ് വ്യക്തമാക്കി.
ദിനകരനെ കസ്റ്റഡിയിൽവിട്ടു
01:03 AM Apr 27, 2017 | Deepika.com