ന്യൂഡൽഹി: കാർഷിക വരുമാനത്തിന് ആദായനികുതി ചുമത്തണമെന്ന നീതി ആയോഗിന്റെ നിർദേശം പ്രായോഗികമാക്കാൻ കടന്പകൾ ഏറെ. ആസൂത്രണ കമ്മീഷനു പകരം നിലവിൽ വന്നതാണു നീതി ആയോഗ്.
ഭരണഘടന നികുതിനിർണയാധികാരങ്ങൾ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വിഭജിച്ചു നൽകിയിട്ടുണ്ട്. അതനുസരിച്ചു കാർഷിക വരുമാനത്തിൽ ആദായനികുതി ചുമത്താനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണ്. കേന്ദ്രത്തിനു ശന്പളം, ബിസിനസ് എന്നിവയിൽനിന്നുള്ള വരുമാനത്തിനും കന്പനികളുടെ വരുമാനത്തിനും നികുതി ചുമത്താം.
ഇതനുസരിച്ച് ചില കാലങ്ങളിൽ ചില സംസ്ഥാനങ്ങൾ കാർഷികാദായനികുതി ചുമത്തിയിരുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഇതുണ്ടായിരുന്നു. കാർഷികമേഖലയിലെ വരുമാന നിർണയം എളുപ്പമല്ലാത്തതും വിലയിലെ ഏറ്റക്കുറച്ചിലും മൂലം നികുതി നിർണയത്തെപ്പറ്റി പരക്കെ ആക്ഷേപമുണ്ടായിരുന്നു.ഇതേത്തുടർന്നു കേരളമടക്കം മിക്ക സംസ്ഥാനങ്ങളും കാർഷികാദായ നികുതി തോട്ടങ്ങൾക്കു മാത്രമായി പരിമിതപ്പെടുത്തി. മിക്ക സംസ്ഥാനങ്ങളും ഭൂ പരിധി നിയമം നടപ്പാക്കിയതു മൂലം വൻകിട കർഷകർ എന്ന വിഭാഗം പ്രായേണ ഇല്ലാതാവുകയും ചെയ്തു.
നീതി ആയോഗ് പഞ്ചവത്സര പദ്ധതികൾക്കു പകരം മൂന്നു തരം വികസനരേഖകൾ തയാറാക്കുന്നുണ്ട്. മൂന്നുവർഷത്തെ കർമ പരിപാടി, ഏഴു വർഷത്തെ വികസനതന്ത്രം, 15 വർഷത്തെ വികസന പരിപ്രേക്ഷ്യം എന്നിവയാണവ. ഇവയിൽ മൂന്നുവർഷ കർമ പരിപാടി അവതരിപ്പിച്ചപ്പോഴാണ് വരുമാനം കൂട്ടാൻ കാർഷികാദായ നികുതി ചുമത്താനുള്ള നിർദേശം ഉന്നയിച്ചത്. എന്നാൽ, ഇതു കർമ പരിപാടിയിൽ പെടുത്തിയിട്ടില്ല. നിർദേശം മാത്രമാണ്. രാജ്യത്ത് 25 കോടിയിലേറെ കുടുംബങ്ങൾ ഉണ്ടെങ്കിലും നാലുകോടിയിൽ താഴെ കുടുംബങ്ങളേ ആദായനികുതി വലയിൽ ഉള്ളൂ. ഇവരിൽ ഭൂരിഭാഗവും നഗരവാസികളാണ്. ഗ്രാമീണരെ നികുതിവലയിലാക്കാൻ കാർഷികാദായ നികുതി ചുമത്തണമെന്നാണു വാദം.
സംസ്ഥാനങ്ങൾ തങ്ങളുടെ അധികാരം വിട്ടുകൊടുക്കാൻ തയാറായാലേ ഇങ്ങനെ നികുതി ചുമത്തൽ സാധിക്കൂ. രാഷ്ട്രീയമായി ഏറെ ചിന്തിച്ചു മാത്രമേ ഗവൺമെന്റുകൾ ഇതിനെപ്പറ്റി തീരുമാനമെടുക്കൂ. 1960 കൾ മുതൽ വിവിധ സമിതികളും ധാരാളം വിദഗ്ധരും ഇതേ തരത്തിലുള്ള ശിപാർശകൾ നടത്തിയിട്ടുള്ളതാണ്. പക്ഷേ അതിനുശേഷവും സംസ്ഥാനങ്ങൾ കർഷകരെ നികുതി ഭാരത്തിൽനിന്ന് ഒഴിവാക്കാനേ ശ്രമിച്ചിട്ടുള്ളൂ.
കാർഷികാദായ നികുതിക്കു കടന്പകൾ ഏറെ
01:03 AM Apr 27, 2017 | Deepika.com