തക്കല: തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻ തന്റെ നാമഹേതുക തിരുനാൾ ആഘോഷിച്ചത് പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികൾക്കൊപ്പം. കാരുണ്യവർഷത്തിൽ തക്കല രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റി ആരംഭിച്ച മദർ തെരേസാ പാലിയേറ്റീവ് കെയറിലെ കിടപ്പുരോഗികൾക്കൊപ്പമാണ് ഈ തിരുനാൾ ദിനം ചെലവിട്ടത്.
നാമഹേതുക തിരുനാളിൽ ആഘോഷങ്ങൾ ഒന്നുമില്ലാതെ പാലിയേറ്റീവ് കെയർ യൂണിറ്റിലെ ആംബുലൻസിൽ മാർ ജോർജ് രാജേന്ദ്രൻ കിടപ്പുരോഗികളുടെ ഭവനത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായിരുന്നു. കിടപ്പുരോഗികളിൽ ഏറിയ പങ്കും കാൻസർ, ആസ്മ, നട്ടെല്ലു സംബന്ധമായ രോഗങ്ങൾ, വാർധക്യസഹജമായ രോഗങ്ങൾ മുതലായവ മൂലം ദുരിത്തിലായവരാണ്. ഇവർക്കടുത്തേയ്ക്കാണ് സാന്ത്വനവുമായി തങ്ങളുടെ ആത്മീയ പിതാവ് എത്തിയത്. ഉണങ്ങാത്ത വ്രണങ്ങൾ ഉൾപ്പെടെയുള്ള രോഗികളുടെ മുറിവുകൾ വൃത്തിയാക്കി അവർക്ക് സാന്ത്വനം പകർന്നു നല്കിയാണ് മാർ ജോർജ് രാജേന്ദ്രൻ യാത്ര പറഞ്ഞിറങ്ങിയത്.
ആംബുലൻസ് സർവീസ്, വ്യക്തിപരമായ സംരക്ഷണം, സൗജന്യമരുന്നുകൾ, കൗണ്സിലിംഗ്, ആധ്യാത്മിക സഹായങ്ങൾ ഇവയാണ് പ്രധാനമായും മദർ തെരേസ ഗ്രൂപ്പിലെ അംഗങ്ങൾ ചെയ്തുവരുന്നത്.
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ മാത്രം 600 റോളം കിടപ്പുരോഗികൾ ഉണ്ട്. അതിനാൽതന്നെ കിടപ്പു രോഗികൾക്ക് ഏറെ സഹായം ആവശ്യമായിട്ടുണ്ട്. തക്കല രൂപതയുടെ അമരക്കാരൻതന്നെ ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങുന്പോൾ സഭാംഗങ്ങൾ ഒന്നടങ്കം പിന്തുണയുമായി സർവസജ്ജരായി രംഗത്തുണ്ട്.
1972-ൽ ലാണ് കന്യാകുമാരി സോഷ്യൽ സർവീസ് സൊസൈറ്റി രൂപംകൊണ്ടത്. സ്വയംസഹായ സംഘങ്ങൾ വഴി സ്ത്രീ ശാക്തീകരണം, ആദിവാസി ജനതയുടെ പുനരുദ്ധാരണം, ദരിദ്രരായ കുട്ടികൾക്കുള്ള നല്ല വിദ്യാഭ്യാസം, സാന്പത്തിക വളർച്ചയ്ക്കാവശ്യമായ വിവിധ പദ്ധതികൾ, ഭവന നിർമാണം കുടുംബങ്ങളെ സ്വയംപര്യാപ്തതയിലാക്കുക തുടങ്ങിയ നടപടികൾ കെഐസ്എസ്എസ് നടത്തിവരുന്നു.
ജനങ്ങളുടെ ആവശ്യം തിരിച്ചറിഞ്ഞ് കാരുണ്യവർഷത്തിലാണ് മദർ തെരേസാ പാലിയേറ്റീവ് കെയർ സ്ഥാപിതമായത്. ഓരോ വീടുകളിലും എത്തി ആതുരസേവനം നടത്തിവരികയാണ് മദർ തെരേസാ പാലിയേറ്റീവ് കെയർ യൂണിറ്റ്.
നാമഹേതുക തിരുനാൾ ദിനത്തിൽ കിടപ്പുരോഗികൾക്കു സാന്ത്വനമേകി മാർ ജോർജ് രാജേന്ദ്രൻ
01:03 AM Apr 27, 2017 | Deepika.com