ന്യൂഡൽഹി: മാവോയിസ്റ്റ് സ്വാധീനമേഖലകളിൽ പ്രദേശവാസികളുടെ സഹകരണത്തോടെ നക് സൽ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.
നക്സൽവിരുദ്ധ പോരാട്ടത്തിലേർപ്പെട്ടിരിക്കുന്ന സുരക്ഷാസേനയുടെ അപകടനിരക്ക് ഇതുവഴി കുറയ്ക്കാൻ സാധിക്കുമെന്നും യോഗം വിലയിരുത്തി. ഛത്തീസ്ഗഡിൽ 25 സിആർപിഎഫ് ജവാന്മാർ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് രാജ്നാഥ് സിംഗ് രണ്ടുദിവസത്തെ ഉന്നതതലയോഗം വിളിച്ചത്. മാനവവിഭവശേഷി പ്രയോജനപ്പെടുത്താൻ കഴിയാതെപോയതാണ് സുക്മയിലെ ആക്രമണത്തിനു പിന്നിലെന്നും യോഗം വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹിർഷി തുടങ്ങിയവരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
ആക്രമണത്തിനു മുന്പ് നക്സലുകൾ ഗ്രാമവാസികളുടെ വീടുകളിലാണ് അഭയംതേടിയത്. നക്സൽ ബാധിത മേഖലകളിൽ നടക്കുന്ന റോഡ് നിർമാണ പ്രവർത്തനങ്ങൾ തടസംകൂടാതെ പൂർത്തിയാക്കാൻ പരിഹാരമാർഗങ്ങൾ തേടാനും മേയ് എട്ടിനു ചേരുന്ന മുഖ്യമന്ത്രിമാരുൾപ്പെടുന്ന യോഗത്തിൽ പദ്ധതിരേഖ സമർപ്പിക്കാനും ഉദ്യോഗസ്ഥരോടു കേന്ദ്രമന്ത്രി നിർദേശിച്ചു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ 68 ജില്ലകളിലാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുള്ളത്. ഇവയിൽ 35 ജില്ലകളാണ് മാവോയിസ്റ്റ് സ്വാധീന മേഖലകൾ.
നക്സൽ ആക്രമണം: മാനവവിഭവശേഷി പ്രയോജനപ്പെടുത്തണമെന്ന് രാജ്നാഥ് സിംഗ്
01:03 AM Apr 27, 2017 | Deepika.com