ന്യൂഡൽഹി: വ്യാജ പാസ്പോർട്ട് കരസ്ഥമാക്കിയ കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് പ്രത്യേക കോടതി ഏഴു വർഷം തടവ് വിധിച്ചു. രാജനെക്കൂടാതെ കേസിലെ മറ്റു പ്രതികളായ ജയശ്രീ ദത്തത്രേയ രഹാതെ, ദീപക് നട്വർലാൽ ഷാ, ലളിത ലക്ഷ്മൺ എന്നിവർക്കും പ്രത്യേക കോടതി ജഡ്ജി വീരേന്ദ്രർ കുമാർ ഗോയൽ ഏഴു വർഷം തടവ് വിധിച്ചു.
ദാവൂദ് ഇബ്രാഹിമിൽനിന്ന് തെറ്റിപ്പിരിഞ്ഞശേഷം ഭീകരതയ്ക്ക െതിരേ പോരാടാൻ രാജ്യത്തെ സഹായിച്ചിരുന്ന തനിക്ക് ഭരണകൂടം തന്നെയാണു പാസ്പോർട്ട് നല്കിയതെന്ന് ഛോട്ടാരാജൻ കോടതിയിൽ പറഞ്ഞു. ഇതു നിരസിച്ച സിബിഐ രാജന് പരമാവധി ശിക്ഷ നല്കണമെന്നുവാദിച്ചു.
മുംബൈ സ്ഫോടനത്തിനു ശേഷം ദാവൂദുമായി തെറ്റിപ്പിരിഞ്ഞ താൻ രഹസ്യാന്വേഷണ ഏജൻസികളുമായി സഹകരിക്കാറുണ്ടെന്നും ജീവനു ഭീഷണിയുള്ളതിനാൽ വിവിധ രാജ്യങ്ങളിൽ രഹസ്യമായി കഴിയുകയായിരുന്നെന്നും രാജൻ കോടതിയെ അറിയിച്ചു. തിഹാർ ജയിലിൽനിന്നു വീഡിയോ കോൺഫറൻസിംഗ് വഴിയാണ് രാജൻ കോടതിയിൽ ഹാജരായത്.
വ്യാജരേഖ ചമയ്ക്കൽ, ക്രി മിനിൽ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. കേസിലെ നാലു പ്രതികൾക്കും ഏഴു വർഷം തടവ് വിധിച്ചു. വിവിധ കേസുകളിൽ ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന രാജനെ തീഹാർ ജയിലിൽതന്നെ തടവിൽ പ്രവേശിപ്പിച്ചു. മറ്റു പ്രതികൾ കോടതിയിൽനിന്നു ജാമ്യം തേടി.
രാജേന്ദ്ര സദാശിവ് നികാൽജി എന്ന ഛോട്ടാരാജൻ, മോഹൻ കുമാർ എന്നപേരിൽ വ്യാജരേഖകളുടെ സഹായത്തോടെ ബംഗളൂരു റീജണൽ പാസ്പോർട്ട് ഓഫീസ്, ഓസ്ട്രേലിയ സിഡ്നിയിലെ ഇന്ത്യൻ കോൺസുലേറ്റ് എന്നിവിടങ്ങളിൽനിന്നാണ് പാസ്പോർട്ട് കരസ്ഥമാക്കിയത്. 2015 ഒക്ടോബറിൽ ബാലിയിൽ വച്ചാണ് രാജൻ അറസ്റ്റിലായത്. ഇദ്ദേഹത്തിനെതിരേ ഇന്ത്യയിൽ 85 കേസുകളുണ്ട്.
വ്യാജപാസ്പോർട്ട് കേസ്: ഛോട്ടാ രാജന് ഏഴു വർഷം തടവ്
01:23 AM Apr 26, 2017 | Deepika.com