റായ്പുർ: സുക്മ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നക്സൽ വിരുദ്ധപോരാട്ടത്തിനുള്ള രീതികൾ പുനഃപരിശോധിക്കുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സിആർപിഎഫ് ജവാന്മാരുടെ ജീവത്യാഗം വിഫലമാകില്ലെന്നാണു കേന്ദ്ര മന്ത്രി പറഞ്ഞത്.
നക്സലുകൾക്കെതിരേ കൂടുതൽ കരുത്തോടെ പോരാട്ടം ശക്തമാക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിംഗും മുന്നറിയിപ്പു നൽകി. നക്സൽ ബാധിത സംസ്ഥാനങ്ങളുടെ യോഗം അടുത്ത മാസം എട്ടിന് ചേരുമെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അറിയിച്ചു. തന്ത്രങ്ങൾ പുനരവലോകനം ചെയ്ത് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തുമെന്നും റായ്പുരിൽ അദ്ദേഹം പറഞ്ഞു. നക്സലുകളെ അമർച്ച ചെയ്യുന്നതിനു ദ്വിമുഖ തന്ത്രമാണ് സർക്കാർ പിന്തുടരുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ഇതോടൊപ്പം പ്രദേശത്തെ വികസനപരിപാടികളും. നക്സൽ ബാധിത മേഖലയിൽ റോഡുകൾ, ആരോഗ്യകേന്ദ്രങ്ങൾ, സ്കൂളുകൾ എന്നിവയുടെ നിർമാണത്തിനു മുന്തിയ പരിഗണനയാണു നൽകുന്നത്.
ആദിവാസികളെ മനുഷ്യപരിചയാക്കി, വികസനപ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് മാവോയിസ്റ്റ് ഭീകരർ ശ്രമിക്കുന്നത്. ഇത്തരം തീവ്രവാദികളെ തുടച്ചുനീക്കാനാണ് ശ്രമം. സുക്മയിലെ ക്രൂരമായ ആക്രമണം ഒരു വെല്ലുവിളിയായി ഏറ്റെടുക്കുകയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.ഇന്നലെ രാവിലെ റായ്പൂരിലെത്തിയ മന്ത്രി പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ജവാന്മാരെ സന്ദർശിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരാജ്ഞലി അർപ്പിക്കുകയും ചെയ്തു.
വരുംദിവസങ്ങളിൽ മാവോയിസ്റ്റ് വേട്ട ശക്തമാക്കുമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺ സിംഗ് പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രിക്കൊപ്പം മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മാവോയിസ്റ്റുകൾക്കെതിരേ രാജ്യത്ത് നടക്കുന്ന ഏറ്റവും ശക്തമായ പോരാട്ടമാണ് സുക്മയിലേത്. ബസ്തർ മേഖലയിലെ റോഡ് നിർമാണം ഉൾപ്പെടെ വികസന പ്രവർത്തനങ്ങളാണു ഭീകരരെ ചൊടുപ്പിച്ചത്. നക്സലുകളെ നേരിടാൻ കേന്ദ്രവും സംസ്ഥാനവും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നക്സലുകളെ തുടച്ചുനീക്കും: രാജ്നാഥ് സിംഗ്
01:23 AM Apr 26, 2017 | Deepika.com