ന്യൂഡൽഹി: പന്ത്രണ്ടാംക്ലാസ് പൊതുപരീക്ഷയിൽ മോഡറേഷൻ നൽകി മാർക്ക് വർധിപ്പിക്കുന്നത് അവസാനിക്കുന്നു. സിബിഎസ്ഇയും ഐസിഎസ്ഇയും വിവിധ സംസ്ഥാനങ്ങളിലെ പരീക്ഷാ ബോർഡുകളും ചേർന്നെടുത്തതാണു തീരുമാനം.
എന്നാൽ ഏതെങ്കിലും വിഷയത്തിനു പാസാകാൻതക്ക മാർക്ക് കിട്ടിയില്ലെങ്കിൽ ഗ്രേസ് മാർക്ക് നൽകി വിജയിപ്പിക്കാം. അപ്പോൾ ഗ്രേസ് മാർക്ക് എത്രയാണെന്നു മാർക്ക്ലിസ്റ്റിൽ രേഖപ്പെടുത്താനാണ് സിബിഎസ്ഇ തീരുമാനം. ഇതു മറ്റു ബോർഡുകളും പിന്തുടർന്നേക്കും.
കേരളത്തിൽ ഈ വർഷം മോഡറേഷൻ നിർത്തലാക്കിയെന്നുവരില്ല. പാഠ്യേതര പ്രവർത്തനങ്ങൾക്കു നൽകുന്ന മാർക്കും ഇക്കൂടെയുള്ളതിനാലാണിത്.
സിബിഎസ്ഇയുടെ ആഭിമുഖ്യത്തിൽ വിളിച്ചുചേർത്ത യോഗത്തിൽ കേന്ദ്ര സ്കൂൾ വിദ്യാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് പങ്കെടുത്തു. യോഗത്തിൽ സിബിഎസ്ഇയുടെ നിർദേശത്തെ വിവിധ സംസ്ഥാനങ്ങളിലെ സെക്കൻഡറി വിദ്യാഭ്യാസ അധികൃതർ അംഗീകരിച്ചു. ഇനി ഓരോ സംസ്ഥാന ബോർഡുകളും സ്വന്തമായി തീരുമാനമെടുക്കുമെന്നു കേന്ദ്ര മാനവശേഷി വികസനമന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.
സിബിഎസ്ഇയും സംസ്ഥാന പരീക്ഷാബോർഡുകളും മത്സരിച്ചു കുട്ടികളുടെ മാർക്ക് വർധിപ്പിച്ചുകൊടുത്തുപോന്നത് അവസാനിപ്പിക്കാനാണ് ഈ തീരുമാനം. മത്സരിച്ചു മാർക്ക് കൂട്ടുന്നത് ഡിഗ്രി പ്രവേശനത്തിലും മറ്റും സിബിഎസ്ഇക്കാർക്കു പ്രവേശനം കിട്ടാൻ വിഷമമുണ്ടാക്കിയിരുന്നു. ചില സംസ്ഥാന ബോർഡുകൾ 15 ശതമാനം വരെ മാർക്ക് മോഡറേഷനായി നൽകിപ്പോന്നു. 99 ശതമാനം മാർക്ക് പലർക്കും ലഭിക്കാൻ ഇതിടയാക്കി.
വിഷമംപിടിച്ച ചോദ്യങ്ങൾ ഉണ്ടെന്ന പേരിലാണ് പലേടത്തും മോഡറേഷൻ മാർക്ക് നൽകിപ്പോന്നത്.
പാഠ്യേതരകാര്യങ്ങൾക്കു നൽകുന്ന ഗ്രേസ് മാർക്ക് മൊത്തം മാർക്കിൽ ചേർക്കാതെ മാർക്ക്ലിസ്റ്റിൽ പ്രത്യേകം രേഖപ്പെടുത്തനാണ് സിബിഎസ്ഇ തീരുമാനിച്ചിരിക്കുന്നത്. ഒന്നോ രണ്ടോ പേപ്പറിൽ ചെറിയ വ്യത്യാസത്തിനു തോൽക്കുന്ന സാഹചര്യം ഒഴിവാക്കാൻ നൽകുന്ന ഗ്രേസ് മാർക്കും പ്രത്യേകം കാണിച്ചിരിക്കും.
12-ാം ക്ലാസിൽ ഇനി മോഡറേഷൻ ഇല്ല
01:23 AM Apr 26, 2017 | Deepika.com