ബെലാഗവി(കർണാടക): നാലുദിവസംമുന്പ് കുഴൽക്കിണറിൽവീണ ആറുവയസുകാരി കാവേരി ഒടുവിൽ മരണത്തിനു കീഴടങ്ങി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ ആരംഭിച്ച രക്ഷാപ്രവർത്തനത്തിനൊടുവിൽ കാവേരിയുടെ മൃതദേഹമാണു പുറത്തെടുക്കാനായത്.
അതാനി താലൂക്കിലെ സുൻസരാവാദ് ജില്ലയിൽ ഏപ്രിൽ 22നാണു സംഭവം. വീട്ടാവശ്യത്തിനായി വിറക് ശേഖരിക്കാൻ അമ്മയ്ക്കൊപ്പം പോയ കാവേരി മൂടിയാല്ലാത്ത കുഴൽകിണറിൽ അബദ്ധത്തിൽ വീഴുകയായിരുന്നു. ശങ്കർ ഹിപ്പാർഗിയുടേതാണു സ്ഥലം. വെള്ളം കിട്ടാതെവന്നപ്പോൾ കുഴൽക്കിണർ പാതിവഴിയിൽ പാതി ഉപേക്ഷിച്ചുവെങ്കിലും കിണറിനു മൂടി വയ്ക്കാതിരുന്നതാണ് അപകടത്തിനു കാരണമായത്. 22 അടി താഴ്ചയിലേക്കു വീണ കാവേരിയെ രക്ഷപ്പെടുത്താൻ വിദഗ്ധസംഘം മൂന്നുദിവസമായി പരിശ്രമിച്ചുവരികയായിരുന്നു. നൂറുകണക്കിനാളുകളാണു രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. കൊകാതനൂർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഇങ്ങനെയൊരു ദുരന്തം ആവർത്തിക്കാതിരിക്കാൻ കുഴൽകിണറുകൾക്ക് മതിയായ സുരക്ഷ ഏർപ്പെടുത്തണമെന്ന ആവശ്യവുമായി കാവേരിയുടെ അമ്മ സവിത സർക്കാരിനെ സമീപിച്ചു.
കുഴൽക്കിണറിൽ വീണ കാവേരി മരിച്ചു
01:11 AM Apr 26, 2017 | Deepika.com