റായ്പുർ: ഛത്തിസ്ഗഡിലെ സുക്മയിൽ രാജ്യത്തെ നടുക്കി, മാവോയിസ്റ്റുകൾ നടത്തിയ കൂട്ടക്കുരുതിയിൽ 26 സിആർപിഎഫ് ജവാന്മാർക്കു ജീവഹാനി. ആറു പേർക്കു പരിക്കേറ്റു. തെക്കൻ ബസ്തറിലെ കാലാപത്തർ മേഖലയിലെ ബർകപാലിനും ചിൻതാഗുഫയ്ക്കും മധ്യേ ഇന്നലെ ഉച്ചയ്ക്ക് 12: 25 നായിരുന്നു ആക്രമണം.
പ്രദേശത്തു നിർമിച്ചുകൊണ്ടിരുന്ന റോഡിനു സുരക്ഷയൊരുക്കിയിരുന്ന സെൻട്രൽ റിസർവ് പോലീസ് സേനയുടെ (സിആർപിഎഫ്) 74 -ാം ബറ്റാലിയന്റെ വാഹനവ്യൂഹത്തിനുനേരേയായിരുന്നു ആക്രമണം. തൊഴിലാളികളെ സംരക്ഷിക്കാനായി നിയോഗിക്കപ്പെട്ട സേനാംഗങ്ങൾക്കുനേരേ കുന്നിനു മുകളിൽനിന്ന് മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് ഗ്രനേഡ് എറിയുകയും ചെയ്തു.
സേനാംഗങ്ങളിൽ എട്ടു പേരെ കണ്ടെത്താനായിട്ടില്ല. പ്രദേശം മുഴുവൻ വിശദമായി തെരഞ്ഞെതിനു ശേഷമേ ഏറ്റുമുട്ടലിനെക്കുറിച്ച് കൃത്യമായ ചിത്രം ലഭിക്കൂവെന്നു സിആർപിഎഫ് വൃത്തങ്ങൾ അറിയിച്ചു. 11 മൃതദേഹങ്ങളാണ് ആദ്യം കണ്ടെത്തിയത്. തൊണ്ണൂറിലേറെസേനാംഗ ങ്ങ ളെയാണു പ്രദേശത്തു നിയോഗിച്ചിരുന്നത്. ഗ്രാമീണരെ ഉപയോഗിച്ച് സിആർപിഎഫ് സംഘത്തിന്റെ നീക്കങ്ങൾ മനസിലാക്കിയ ശേഷമാണ് മുന്നൂറോളം വരുന്ന മാവോയിസ്റ്റുകൾ ആക്രമണം നടത്തിയത്. പ്രത്യാക്രമണത്തിൽ 10 മുതൽ 12 വരെ മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കോൺസ്റ്റബിൾ ഷേർ മുഹമ്മദ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. സമീപക്യാന്പിലെ ജവാന്മാർ എത്തിയാണു പരിക്കേറ്റവരെ ഹെലികോപ്റ്റർമാർഗം ആശുപത്രിയിലേക്കു മാറ്റിയത്.
ജവാന്മാരുടെ കൈവശമുണ്ടായിരുന്ന മുഴുവൻ ആയുധങ്ങളും വയർലെസ് സെറ്റുകളും മാവോയിസ്റ്റുകൾ കവർന്നതായി സുക്മ എസ്പി ജിതേന്ദ്ര ശുക്ല പറഞ്ഞു. 2010 ഏപ്രിലിനു ശേഷമുണ്ടായ ആറ് ആക്രമണങ്ങളിലായി 200 സുരക്ഷാസേനാംഗങ്ങളാണ് ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ടത്. 2010 ഏപ്രിലിൽ ദന്തേവാഡയിൽ നക്സൽ ആക്രമണത്തിൽ 76 ജവാന്മാർ കൊല്ലപ്പെട്ടതാണ് ഇതിൽ ഏറ്റവും ഭീകരം. രണ്ടുമാസത്തിനുശേഷം ജൂൺ 29 ന് നാരായൺപുരിൽ 26 സുരക്ഷാസേനാംഗങ്ങളെ മാവോയിസ്റ്റുകൾ വധിച്ചിരുന്നു.
തലവനായിരുന്ന കെ. ദുർഗാപ്രസാദ് കഴിഞ്ഞ ഫെബ്രുവരി 28 നു വിരമിച്ചശേഷം സിആർപിഎഫിനു മുഴുവൻ സമയ തലവനില്ലാതിരിക്കുന്ന സമയത്താണു തിരിച്ചടി. ആക്രമണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. സിആർപിഎഫ് ജവാന്മാരുടെ ധീരതയെ അഭിനന്ദിച്ച പ്രധാനമന്ത്രി സൈനികരുടെ വീരമൃത്യു വിഫലമാകില്ലെന്നും ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.
സ്ഥിതിഗതികൾ വിലയിരുത്താനായി ആഭ്യന്തര സഹമന്ത്രി ഹൻസ്രാജ് അഹിർ സ്ഥലത്തേക്കു തിരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഡൽഹിയിലായിരുന്ന ഛത്തീസ്ഗഡ് മുഖ്യമന്ത്രി രമൺസിംഗ് പരിപാടികൾ വെട്ടിച്ചുരുക്കി റായ്പൂരിലെത്തി. ഇന്നലെ രാത്രി നടന്ന ഉന്നതതല യോഗത്തിൽ അദ്ദേഹം പങ്കെടുത്തു.
ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; 26 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ടു
01:40 AM Apr 25, 2017 | Deepika.com