ന്യൂഡൽഹി: ജിഷ വധക്കേസിലും പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിലും പോലീസ് ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് സെൻകുമാറിനെ മാറ്റിയതെന്നാണ് സർക്കാർ പറയുന്നത്. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ സെൻകുമാർ മാത്രം ഉത്തരവാദിയാകില്ല. ഫയലുകളിൽ നടപടിയെടുക്കാതെ ഒന്നര മാസത്തോളം വൈകിച്ച മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന അഡീഷണൽ ചീഫ് സെക്രട്ടറിക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്.
* പുറ്റിംഗൽ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തെക്കുറിച്ച് 2016 ഏപ്രിൽ 13ന് ആഭ്യന്തര സെക്രട്ടറി തയാറാക്കിയ കുറിപ്പിൽ കൊല്ലം ജില്ലാ കമ്മീഷണർ, അസിസ്റ്റന്റ് കമ്മീഷണർ, പറവൂർ സിഐ എന്നിവർക്കു വീഴ്ച സംഭവിച്ചെന്നാണു പറയുന്നത്. ഇതിൽ നടപടിയെടുക്കുന്നതിനുള്ള ഫയൽ സംസ്ഥാന സർക്കാരിനു കൈമാറിയിരുന്നെങ്കിലും തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാൽ നടപടിയുണ്ടായില്ല.
* വെടിക്കെട്ടപകടം നടക്കുന്നതുവരെ സെൻകുമാറിന്റെ സർവീസ് റിക്കാർഡുകളിലും കാര്യക്ഷമതയിലും ഒരാക്ഷേപവും ഉണ്ടായിട്ടില്ല. എന്നാൽ, പുതിയ സർക്കാർ അധികാരമേറ്റതിനു പിന്നാലെ പുറ്റിംഗൽ വെടിക്കെട്ടപകടവും ജിഷ വധക്കേസും ഉയർത്തെഴുന്നേറ്റത് തങ്ങളെ അലോസരപ്പെടുത്തി. ഈ രണ്ടു സംഭവങ്ങളും ഒന്നര മാസത്തോളം വിസ്മൃതിയിലാണ്ടിരുന്നതാണ്. ആഭ്യന്തര സെക്രട്ടറി 2016 മേയ് 26നു തയാറാക്കിയ കുറിപ്പിലാണ് കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഡിജിപി സംരക്ഷിക്കുന്നതായി പറയുന്നത്. ജിഷ വധക്കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതു വൈകിച്ചസംഭവത്തിൽ ഡിജിപി മൗനം പാലിച്ചതായും പറയുന്നു. ഇതിൻപ്രകാരം മേയ് 27നു മുഖ്യമന്ത്രി നടപടിയെടുക്കുകയായിരുന്നു.
* തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഫയൽ മുഖ്യമന്ത്രിയുടെ തീരുമാനത്തിനുവേണ്ടിയാണ് മാറ്റിവച്ചിരുന്നത്. ഇക്കാര്യത്തിൽ ഹർജിക്കാരനാണ് കുറ്റക്കാരനെങ്കിൽ മുഖ്യമന്ത്രിയെ മറികടന്ന് ഡിജിപിക്കു തീരുമാനമെടുക്കാനാവുമോ? മുഖ്യമന്ത്രി ഉചിതമായ നടപടിയെടുത്തില്ല എങ്കിൽ അതിലുള്ള വീഴ്ച ഡിജിപിക്കു മാത്രമാണോയെന്നും അതിൽ ചീഫ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും തുല്യ ഉത്തരവാദികളാകില്ലേയെന്നും കോടതി ചോദിക്കുന്നു.
* ജിഷ വധക്കേസിന്റെ അന്വേഷണത്തിലോ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലോ ഹർജിക്കാരൻ ഭാഗമല്ല. ഈ സാഹചര്യത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിനു പിന്നാലെ ഈ സംഭവങ്ങൾ ഉയർന്നതു യാദൃച്ഛികമല്ല. ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയതുപോലെ രാഷ്ട്രീയ പ്രേരിതമെന്നു കരുതേണ്ടിവരും.
സർക്കാരിന്റെ വാദങ്ങൾ തള്ളി സുപ്രീംകോടതി
12:45 AM Apr 25, 2017 | Deepika.com