ഗൂഡല്ലൂർ: തമിഴ്നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറിയുമായിരുന്ന ജെ. ജയലളിതയുടെ ഉടമസ്ഥതയിലുള്ള നീലഗിരി ജില്ലയിലെ കോത്തഗിരിയിലെ കോടനാട് എസ്റ്റേറ്റ് ബംഗ്ലാവ് ആക്രമിച്ച് പാറാവുകാരനെ അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തി. നേപ്പാൾ സ്വദേശി ഓംബഹദൂർ (50) ആണ് കൊല്ലപ്പെട്ടത്. നേപ്പാൾ സ്വദേശി മറ്റൊരു പാറാവുകാരൻ കിസൻ ബഹദൂർ (45)ന് പരിക്കേറ്റു. ഇയാളെ കോത്തഗിരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. വൈദ്യുതി വിച്ഛേദിച്ചതിന് ശേഷമാണ് സംഘം ബംഗ്ലാവിലെത്തിയത്. മോഷണ ശ്രമമാണോ ലക്ഷ്യമെന്ന് വ്യക്തമായിട്ടില്ല. ജയലളിതയുടെ സ്വത്തിൽ തർക്കം നിലനിൽക്കുന്നതിനാലും തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നതിനാലും സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. നീലഗിരി എസ്പി മുരളിറംബയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ഉൗർജിതപ്പെടുത്തിയിട്ടുണ്ട്.
അന്വേഷണത്തിന് സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിച്ചു. മുഖംമൂടി ധരിച്ച അജ്ഞാത സംഘമാണ് തങ്ങളെ ആക്രമിച്ചതെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കിസൻ ബഹദൂർ പോലീസിനോട് പറഞ്ഞു. എസ്റ്റേറ്റ് ബംഗ്ലാവിന് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ജയലളിതയുടെ ബംഗ്ലാവ് ആക്രമിച്ച് പാറാവുകാരനെ കൊലപ്പെടുത്തി
10:31 PM Apr 24, 2017 | Deepika.com