ന്യൂഡൽഹി: രാജ്യത്ത് ഉഷ്ണക്കാറ്റുമൂലം കഴിഞ്ഞ നാലു വർഷത്തിനിടെ മരിച്ചത് 4620 പേർ. ഇതിൽ 4246 പേരും ആന്ധ്രപ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലാണെന്നു ഭൗമ ശാസ്ത്ര മന്ത്രാലയം പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നു. 2016ൽ രാജ്യത്ത് പ്രകൃതിദുരന്തങ്ങൾ മൂലം 1600 പേർ മരിച്ചു. ഇതിൽ 557 പേരുടെ മരണത്തിനു കാരണം ഉഷ്ണക്കാറ്റാണ്.
2015ൽ ഉഷ്ണക്കാറ്റുമൂലം 2081 പേർ മരിച്ചു. 2014ൽ 549 പേരും 2013ൽ 1443 പേരും മരണത്തിനു കീഴടങ്ങി. കഴിഞ്ഞ വർഷം മുതലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണക്കാറ്റ് മുന്നറിയിപ്പ് നല്കിത്തുടങ്ങിയത്.
താപനില 45 ഡിഗ്രി സെൽഷസിനു മുകളിലാകുന്ന അവസ്ഥയെ ആണ് ഉഷ്ണക്കാറ്റ് എന്നു വിശേഷിക്കുന്നത്. സാധാരണ താപനിലയിൽനിന്നു നാല്-അഞ്ച് ഡിഗ്രി ചൂട് ഉയരുന്ന അവസ്ഥയെ ഉഷ്ണക്കാറ്റ് എന്നാണു കണക്കാക്കുന്നത്. ആറു ഡിഗ്രിയിലധികം താപനില ഉയരുകയാണെങ്കിൽ അതു തീവ്ര ഉഷ്ണക്കാറ്റാണ്.
1961നും 1970നും ഇടയിൽ വർഷംതോറും ശരാശരി 74 ദിവസങ്ങളിൽ തീവ്ര ഉഷ്ണക്കാറ്റ് പ്രതിഭാസം ഉണ്ടായിരുന്നു. 1971-1980 കാലത്ത് ഇത് 34 ദിവസമായി ചുരുങ്ങി.
1981-91 കാലത്ത് ശരാശരി 45 ദിവസവും 1991-2000 കാലത്ത് 48 ദിവസവും തീവ്ര ഉഷ്ണക്കാറ്റ് അനുഭവപ്പെട്ടു.
എന്നാൽ 2001-2010 കാലഘട്ടത്തിൽ വർഷംതോറും ശരാശരി 98 ദിവസങ്ങളിൽ ഉഷ്ണക്കാറ്റ് ഉണ്ടായി. ഏറ്റവും ചൂടു രേഖപ്പെടുത്തിയ ദശകമായിരുന്നു 2001-2010. 1901നു ശേഷം ഏറ്റവും കൂടുതൽ ചൂടു രേഖപ്പെടുത്തിയ വർഷമായിരുന്നു 2016.
ഈ വർഷം ഉത്തേരന്ത്യൻ സംസ്ഥാനങ്ങളെല്ലാം അത്യുഷ്ണത്തിന്റെ പിടിയിലാണ്. തെലുങ്കാന, ഒഡീഷ, രാജസ്ഥാൻ, മഹാരാഷ്ട്ര, , ആന്ധ്രപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, യുപി എന്നീ സംസ്ഥാനങ്ങളിൽ ഉഷ്ണക്കാറ്റിനു സമാനമായ അവസ്ഥയാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും 45 ഡിഗ്രക്കു മുകളിൽ താപനില രേഖപ്പെടുത്തിയിരുന്നു.
ഉഷ്ണക്കാറ്റ്: രാജ്യത്തു നാലു വർഷത്തിനിടെ മരിച്ചതു 4620 പേർ
11:35 PM Apr 23, 2017 | Deepika.com