ന്യൂഡൽഹി: ഭരണകക്ഷിയായ ബിജെപിയും ആം ആദ്മി പാർട്ടിയും കോണ്‍ഗ്രസും തമ്മിൽ ശക്തമായ ത്രികോണമത്സരം നടക്കുന്ന ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എംസിഡി) തെരഞ്ഞെടുപ്പ് ഇന്ന്. 272 സീറ്റുകളിലേക്കു നടക്കുന്ന വോട്ടെടുപ്പിൽ 1.3 കോടി വോട്ടർമാർ ഇന്നു ബൂത്തിലെത്തും. 13,022 പോളിംഗ് ബൂത്തുകളാണുള്ളത്. ബുധനാഴ്ചയാണ് വോട്ടെണ്ണൽ.
മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനും ആം ആദ്മി പാർട്ടിക്കും അഗ്നിപരീക്ഷയായി മാറിയ തെരഞ്ഞെടുപ്പിൽ തലസ്ഥാനനഗരിയിലെ മൂന്നു കോർപറേഷനുകളിലും ബിജെപി വിജയിക്കുമെന്നാണു സർവേകൾ പ്രവചിക്കുന്നത്. രജൗരി ഗാർഡൻ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ നേടിയ ഉജ്വലവിജയത്തിന്റെയും സർവേ ഫലങ്ങളുടെയും ആവേശത്തിലാണ് ബിജെപി. നിലവിൽ നോർത്ത്, സൗത്ത്, ഈസ്റ്റ് കോർപറേഷനുകളും ഭരിക്കുന്ന ബിജെപി മൂന്നിടവും ഇത്തവണയും തൂത്തുവാരുമെന്നു നേതാക്കൾ അവകാശപ്പെട്ടു. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നാണു ടൈസ് നൗ അടക്കമുള്ള ടിവി ചാനലുകളുടെ പ്രവചനം.ആം ആദ്മി പാർട്ടിയിൽനിന്നു 2015, 2013 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഏറ്റ കനത്ത പരാജയത്തിനു തിരിച്ചടി നൽകുകയെന്നതു പ്രധാനമായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്കും പ്രസ്റ്റീജ് പോരാട്ടമാണ് ഡൽഹിയിലേത്.
തലസ്ഥാനമായ ഡൽഹിയുടെ ഭരണം അടുത്ത തവണ പിടിച്ചെടുക്കുന്നതിൽ മുനിസിപ്പൽ തെരഞ്ഞെടുപ്പു വിജയം വലിയ തുണയാകും. രജൗരി ഗാർഡൻ ഉപതെരഞ്ഞെടുപ്പിൽ എഎപിയെ മൂന്നാം സ്ഥാനത്താക്കി വിജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണു മോദിയും ഷായും.
മൂന്നു കോർപറേഷനുകളിലെ മൊത്തം 272ൽ 195 സീറ്റ് നേടി മൂന്നിടത്തും ബിജെപി അധികാരത്തിലെത്തുമെന്ന് ടൈംസ് നൗ ചാനലും 179 നേടുമെന്ന് എബിപി ന്യൂസും പ്രവചിച്ചു. ആം ആദ്മി പാർട്ടിക്ക് 45-55 സീറ്റും കോണ്‍ഗ്രസിനു 15 സീറ്റുമാണ് ടൈംസ് നൗ പറയുന്നത്. എന്നാൽ കോണ്‍ഗ്രസിന് 26 സീറ്റ് ആണ് എബിപിയുടെ സർവേ ഫലം. 2012ലാണ് ഡൽഹി മുനിസിപ്പൽ കോർപറേഷൻ വിഭജിച്ചു മൂന്നു കോർപറേഷനുകളാക്കിയത്.അന്നു ബിജെപി 138, കോൺ ഗ്രസ് 77, ബിഎസ്പി 15 എന്നിങ്ങ നെയായിരുന്നു നില.
നിയമസഭാ ഉപതെരഞ്ഞെടുപ്പിനു പിന്നാലെ എംസിഡിയിലും ബിജെപി വിജയം ആവർത്തിച്ചാൽ എഎപിയും കേജരിവാളും വലിയ പ്രതിസന്ധിയിലാകും. അതിനാൽതന്നെ ആപ്പിനു ജിവൻമരണ പോരാട്ടമാണ്. ബിജെപിയുടെ മുന്നേറ്റം തടയാനായില്ലെങ്കിൽ എഎപിയുടെ ഭാവി തന്നെ ചോദ്യംചെയ്യപ്പെട്ടേക്കും. വിജയിക്കാനായി പരമാവധി ശ്രമം നടത്തിയ പഞ്ചാബിലും ഗോവയിലും എഎപിക്കു പ്രതീക്ഷയ്ക്കൊത്തുയരാനായില്ല. ഗോവയിൽ എല്ലാ സീറ്റിലും വൻ ഭൂരിപക്ഷത്തിന് എഎപി ജയിച്ച ഡൽഹിയിലെ രജൗരി ഗാർഡനിലും കെട്ടിവച്ച കാശു നഷ്ടമായതും വലിയ തിരിച്ചടിയായി. ഡൽഹി മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വലിയ തോൽവിയുണ്ടായാൽ കേജരിവാളിന്റെ നേതൃത്വത്തിനുതന്നെ വെല്ലുവിളി ഉയർന്നേക്കും.
തിരിച്ചുവരവിനു പരിശ്രമിക്കുന്ന കോണ്‍ഗ്രസിന് ഡൽഹി അഗ്നിപരീക്ഷയാണ്.
കടുത്ത മത്സരം കാഴ്ചവയ്ക്കുന്നതിനിടെ ഡൽഹിയിൽ കാര്യമായ സ്വാധീനമുള്ള അരവിന്ദ് ലൗലി പാർട്ടി വിട്ടു ബിജെപിയിലേക്കു ചേക്കേറിയതാണു വലിയ തിരിച്ചടിയായത്. ഇതിനു പിന്നാലെ ഡൽഹി മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ബർഖ ശുക്ല സിംഗും കോണ്‍ഗ്രസ് നേതൃത്വത്തെ വിമർശിച്ചു ബിജെപിയിലേക്കു മാറി.
ഡൽഹി പിസിസി അധ്യക്ഷൻ അജയ് മാക്കന് അഗ്നിപരീക്ഷയാണു തെരഞ്ഞെടുപ്പെന്ന് കോണ്‍ഗ്രസിൽ മാക്കന്റെ എക്കാലത്തെയും എതിരാളിയായ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത് പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസം മെഹ്റോളിയിലെ ഒരു പ്രചാരണ യോഗത്തിൽ പ്രസംഗിച്ചിരുന്നു. ഹിന്ദിക്കാരും മലയാളികളും അടക്കം നൂറുകണക്കിനു പ്രവർത്തകർ ഈ യോഗത്തിനെത്തിയിരുന്നു. ഡൽഹിയിലെ കോണ്‍ഗ്രസ് ചുമതലയുള്ള പി.സി. ചാക്കോ മാസങ്ങളായി രാപകലില്ലാതെ അധ്വാനിച്ചെങ്കിലും ഫലം ഉണ്ടാകുമോയെന്ന് ഉറപ്പില്ല.
ജോർജ് കള്ളിവയലിൽ
ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ്: ത്രികോണമത്സരത്തിൽ കണ്ണുനട്ട് രാജ്യം
01:15 AM Apr 23, 2017 | Deepika.com