ന്യൂഡൽഹി: ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു നിന്നു കേരള സർക്കാർതന്നെ മാറ്റിയതിനെതിരേ ടി.പി. സെൻകുമാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. ജസ്റ്റീസ് മദൻ ബി. ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്റേതാണു കേരളം കാത്തിരിക്കുന്നതും പിണറായി വിജയൻ സർക്കാരിനു നിർണായകവുമായ വിധി.
നടപടിക്രമങ്ങൾ പാലിക്കാതെ രാഷ്ട്രീയവിരോധം തീർക്കാനാണു തന്നെ നീക്കിയതെന്നാണു സെൻകുമാർ ഹർജിയിൽ ആരോപിക്കുന്നത്. പുതിയ സർക്കാർ അധികാരമേറ്റതിന്റെ പിറ്റേന്ന് അന്നത്തെ ആഭ്യന്തര സെക്രട്ടറിയും ഇപ്പോൾ ചീഫ് സെക്രട്ടറിയുമായ നളിനി നെറ്റോ നൽകിയ കുറിപ്പു കീഴ്ക്കോടതികളിൽ സർക്കാർ മറച്ചുവച്ചുവെന്നും സെൻകുമാർ ആരോപിച്ചു.
എന്നാൽ, പുറ്റിംഗൽ വെടിക്കെട്ടപകടം, ജിഷ വധക്കേസ് എന്നിവയിലെ അന്വേഷണ വീഴ്ചകളാണ് സെൻകുമാറിനെ മാറ്റാൻ കാരണമെന്നായിരുന്നു സർക്കാരിന്റെ വാദം. ഈ രണ്ടു കേസുകളുമല്ല സെൻകുമാറിനെ മാറ്റാൻ കാരണമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗം ചൂണ്ടിക്കാട്ടി, സർക്കാരിന്റെ വാദത്തെ സെൻകുമാറിന്റെ അഭിഭാഷകൻ ഖണ്ഡിച്ചിരുന്നു.
ഡിജിപിയായി നിയമിക്കപ്പെടുന്നയാൾക്ക് ചുരുങ്ങിയതു രണ്ടു വർഷത്തെ കാലാവധി നൽകണമെന്ന പ്രകാശ്സിംഗ് കേസിലെ വിധിയുടെ അടിസ്ഥാന തത്ത്വംപോലും പാലിക്കാതെയാണു സർക്കാർ തന്നെ മാറ്റിയതെന്ന സെൻകുമാറിന്റെ വാദം പ്രധാനമാകും. ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പിനെക്കുറിച്ചു സർക്കാർ സുപ്രീംകോടതിയിൽ നൽകിയ ആദ്യ സത്യവാങ്മൂലത്തിൽ പരാമർശമില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. സ്ഥാനമാറ്റം റദ്ദാക്കി ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്തു തിരികെ ജോലിയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നും സെൻകുമാറിന്റെ ഹർജിയിൽ ആവശ്യമുണ്ട്.
ജിഷ വധക്കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതിനാലാണു ആഭ്യന്തര സെക്രട്ടറിയുടെ കുറിപ്പിനെക്കുറിച്ചു നേരത്തേ പരാമർശിക്കാത്തതെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.
പുറ്റിംഗൽ വെടിക്കെട്ടപകടവും ജിഷ വധക്കേസും കൈകാര്യം ചെയ്യുന്നതിൽ ഡിജിപിക്ക് വീഴ്ചയുണ്ടായി. ഡിജിപി നിയമനം സംബന്ധിച്ച പ്രകാശ് സിംഗ് കേസിലെ വിധി പോലീസിനെ ബാഹ്യസമ്മർദങ്ങളിൽ നിന്നും രക്ഷിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും സ്ഥാനമാറ്റം പോലുള്ള സർവീസ് നടപടികൾക്ക് ബാധകമല്ലെന്നുമാണു സർക്കാർ വാദിച്ചത്. പോലീസിനെതിരേ പൊതുജനാഭിപ്രായം ഉയർന്നു വന്നതും ഡിജിപിയെ മാറ്റാൻ കാരണമായെന്നു നേരത്തേ സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ, നടപടിക്രമങ്ങളെക്കുറിച്ചു വാദിച്ചാൽ ഇപ്പോഴത്തെ ഡിജിപിയെ മാറ്റേണ്ടിവരുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നൽകി. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്ഥാനമാറ്റം നടത്തിയാൽ പോലീസ് സേനയിൽ ആളുണ്ടാകുമോ എന്നും കോടതി ചോദിച്ചിരുന്നു.
സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേയും സെൻകുമാറിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെയുമാണ് വാദിച്ചത്.
ടി.പി. സെൻകുമാർ കേസിൽ വിധി നാളെ
01:15 AM Apr 23, 2017 | Deepika.com