ജയ്പുർ: രാജസ്ഥാനിലെ സിലാരിയ വില്ലേജിൽ മൃഗവേട്ട നടത്തുന്നവരും പോലീസും ഏറ്റുമുട്ടി ഒരാൾ കൊല്ലപ്പെട്ടു. എട്ടു പോലീസുകാർക്കു പരിക്കേറ്റു. പുസ എന്നയാളെ അറസ്റ്റ് ചെയ്യാനെത്തിയ എട്ടംഗ പോലീസ് സംഘത്തെ ആദിവാസികൾ തടഞ്ഞതാണു സംഘർഷത്തിനിടയാക്കിയത്.
ആക്രമണത്തിനിടെ പോലീസ് വെടിവയ്പിലാണു പുസ കൊല്ലപ്പെട്ടതെന്നു നാഗൂർ പോലീസ് സൂപ്രണ്ട് പാരീസ് ദേശ്മുഖ് പറഞ്ഞു.സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ എട്ടു പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
കാട്ടുമൃഗങ്ങളെ വേട്ടയാടിപ്പിടിക്കുന്ന ബാൻബാഗ്രി ആദിവാസി ഗോത്രത്തിൽപെട്ടയാളാണു കൊല്ലപ്പെട്ട പുസ. മൃഗവേട്ട നടത്തിയതിനു പുസയ്ക്കെതിരേ നിരവധി കേസുകളുണ്ടെന്നും പുസയുടെ കുടുംബം പരാതി നല്കിയാൽ കൊല്ലപ്പെട്ടതിൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും എസ്പി ദേശ്മുഖ് പറഞ്ഞു.
മൃഗവേട്ടക്കാരൻ കൊല്ലപ്പെട്ടു, എട്ടു പോലീസുകാർക്കു പരിക്ക്
01:15 AM Apr 23, 2017 | Deepika.com