ന്യൂഡൽഹി: നെല്ലിയാന്പതിയിൽ സർക്കാർ ഏറ്റെടുത്ത മിന്നാന്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് ഉടമയ്ക്ക് തിരികെ നൽകാൻ സുപ്രീം കോടതി ഉത്തരവ്. രണ്ടാഴ്ചയ്ക്കകം തിരികെ നൽകണം. നെല്ലിയാന്പതി പ്ലാന്റേഷനിൽ നിന്ന് ഒഴിപ്പിച്ചെടുത്ത 200 ഏക്കർ ഭൂമി അളന്നു തിട്ടപ്പെടുത്തി റിപ്പോർട്ട് നൽകാനും കോടതി സർക്കാരിനോടു നിർദേശിച്ചു. വനഭൂമിയാണെന്നു ചൂണ്ടിക്കാട്ടി 2013ലാണ് സർക്കാർ മിന്നാന്പാറ എസ്റ്റേറ്റിലെ ബംഗ്ലാവ് ഏറ്റെടുത്തത്.
വനഭൂമിയാണെന്നു കണ്ടെത്തി 200 ഏക്കർ ഭൂമി ഏറ്റെടുത്തതിനെതിരേയുള്ള ഹർജിയിൽ അന്തിമ തീരുമാനമുണ്ടാകുന്നതിനു മുന്പേ ബംഗ്ലാവ് സീൽ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ നൽകിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. 1964 മുതൽ കരം അടയ്ക്കുന്നതാണെന്ന എസ്റ്റേറ്റ് ഉടമകളുടെ വാദം പരിഗണിച്ച കോടതി, സർക്കാരിന്റെ വാദങ്ങൾ അംഗീകരിച്ചില്ല.
അതേസമയം, വനഭൂമിയാണെന്നു കണ്ടെത്തിയ 200 ഏക്കർ ഭൂമി തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന സർക്കാർ നൽകിയ ഹർജിയും ഇന്നലെ സുപ്രീം കോടതി പരിഗണിച്ചു. എസ്റ്റേറ്റ് ഉടമകൾ ആവശ്യപ്പെടുന്ന ഭൂമി വനഭൂമിയാണെന്നും അത് അളന്നു തിരിക്കുന്നതു പ്രായോഗികമല്ലെന്നും സർക്കാർ അഭിഭാഷൻ വാദിച്ചു.
എന്നാൽ, ഇതു കണക്കിലെടുക്കാത്ത കോടതി, ഭൂമി അളന്നു തിരിച്ച് രണ്ട് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ നിർദേശിക്കുകയാരുന്നു.
മിന്നാന്പാറ എസ്റ്റേറ്റ് ബംഗ്ലാവ് : ഉടമയ്ക്ക് തിരികെ നൽകണം: സുപ്രീം കോടതി
01:08 AM Apr 22, 2017 | Deepika.com