ന്യൂഡൽഹി: ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനും പാൻ കാർഡിനും ആധാർ നിർബന്ധമാക്കിയതിനെതിരേ സുപ്രീംകോടതി. നിർബന്ധമാക്കാത്ത രീതിയിൽ ഉപയോഗിക്കാൻ അനുമതി നൽകിയ ഉത്തരവുള്ളപ്പോൾ ആധാർ എങ്ങനെ നിർബന്ധമാക്കിയെന്നും കോടതി ചോദിച്ചു.
ആദായ നികുതി റിട്ടേണ്‍ സമർപ്പിക്കുന്നതിനും പാൻ കാർഡിനും ആധാർ നിർബന്ധമാക്കിയതിന്റെ ആവശ്യകതയെന്താണെന്ന് വിശദമാക്കണമെന്നും ജസ്റ്റീസ് എ.കെ. സിക്രി അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോടു നിർദേശിച്ചു.
ആദായനികുതി വകുപ്പിലെ 139എഎ വകുപ്പിൽ ഭേദഗതി വരുത്തി ആധാർ നിർബന്ധമാക്കിയതിനെതിരേ സിപിഐ നേതാവ് ബിനോയ് വിശ്വം നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. എന്നാൽ, നിയമ നിർമ്മാണം നടത്തിയാണ് ആധാർ നിർബന്ധമാക്കിയതെന്നായിരുന്നു കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗിയുടെ വിശദീകരണം.
കടലാസ് കന്പനികൾക്കുവേണ്ടി സാന്പത്തിക തിരിമറി നടത്താൻ വ്യാജ പാൻ കാർഡുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇതു പരിഹരിക്കാൻ ആധാർ നിർബന്ധമാക്കുന്നതല്ലാതെ പറ്റില്ലെന്നും എജി ചൂണ്ടിക്കാട്ടി. ഇതിനു വ്യാജ പാൻ കാർഡും റേഷൻ കാർഡും കണ്ടെത്താൻ മറ്റു വഴികളില്ലേയെന്നും ബലപ്രയോഗത്തിലൂടെ പരിഹാരം കാണാനാണോ ഉദ്ദേശിക്കുന്നതെന്നുമായിരുന്നു കോടതിയുടെ മറുചോദ്യം.
ആധാർ ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കുന്നുണ്ടോയെന്ന വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ളതാണ്. ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല അതിനിടയിൽ ആധാർ നിർബന്ധമാക്കാൻ ഉത്തരവിറക്കിയതെന്തി നെ ന്നു കോടതി ചോദിച്ചു. അടുത്ത തിങ്കളാഴ്ച വിശദമായ വാദം കേൾക്കുമെന്നും വ്യക്തമാക്കി.
ആദായനികുതി റിട്ടേണിനും പാൻ കാർഡിനും ആധാർ എന്തിനെന്നു സുപ്രീംകോടതി
01:02 AM Apr 22, 2017 | Deepika.com