ന്യൂഡൽഹി: കൊച്ചി ചിലവന്നൂരിലുള്ള ഫ്ളാറ്റിന് കൈവശാവകാശ രേഖ നൽകാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ഡിഎൽഎഫ് സുപ്രീം കോടതിയെ സമീപിച്ചു. ഇതിനായി ഒരു കോടി രൂപ കെട്ടിവയ്ക്കാൻ തയാറാണെന്നും ഡിഎൽഎഫ് വ്യക്തമാക്കി. കായൽ കൈയേറി നിർമിച്ചതാണെങ്കിലും ഫ്ളാറ്റുകൾ പൊളിക്കേണ്ടെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സംസ്ഥാന തീരദേശ പരിപാലന അഥോറിറ്റി നൽകിയ അപ്പീലുകൾ പരിഗണിക്കുന്നതിനിടെയാണ് ഡിഎൽഎഫ് പുതിയ അപേക്ഷ സമർപ്പിച്ചത്. ഇതിൽ നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ജസ്റ്റീസ് പി.സി. ഘോഷ് അധ്യക്ഷനായ ബെഞ്ച് സർക്കാരിനു നോട്ടീസയച്ചു.
കായൽ കൈയേറിയാണ് നിർമിച്ചതെന്നു കണ്ടെത്തിയ ചിലവന്നൂരിലെ ഫ്ളാറ്റ് പൊളിച്ചു നീക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരേ നൽകിയ ഹർജിയിൽ പൊളിക്കുന്നതു റദ്ദാക്കിയ ഡിവിഷൻ ബെഞ്ച്, ഒരു കോടി പിഴ ഈടാക്കി നിയമാനുസൃതമാക്കാനും നിർദേശിച്ചിരുന്നു. ഇതിനെതിരേയാണ് തീരദേശ പരിപാലന അഥോറിറ്റി സുപ്രീംകോടതിയെ സമീപിച്ചത്. കായൽ കൈയേറിയാണ് ഫ്ളാറ്റ് നിർമിച്ചിരിക്കുന്നതെന്നു വ്യക്തമാക്കുന്ന സാറ്റലൈറ്റ് ഭൂപടം തീരദേശ പരിപാലന അഥോറിറ്റി നേരത്തെ സുപ്രീം കോടതിയിൽ ഹാജരാക്കിയിരുന്നു. തീരദേശ പരിപാലന ചട്ടങ്ങൾ ലംഘിച്ചു നിർമിച്ചിരിക്കുന്ന ഫ്ളാറ്റിനു പിഴ ഈടാക്കി നിയമാനുസൃതമാക്കാൻ ഉത്തരവിട്ടത് സുപ്രീംകോടതിയുടെ പല വിധികളുടെയും ലംഘനമാണെന്നും അഥോറിറ്റി ചൂണ്ടിക്കാട്ടുന്നു.
ചിലവന്നൂർ ഫ്ലാറ്റിന് കൈവശാവകാശ രേഖ നൽകണമെന്ന് ഡിഎൽഎഫ് സുപ്രീംകോടതിയിൽ
01:02 AM Apr 22, 2017 | Deepika.com