ന്യൂഡൽഹി: മുസ്ലിംകൾ ബിജെപിക്കു വോട്ടു നൽകിയവരല്ലെങ്കിലും അവർക്കു മതിയായ പവിത്രതയാണു ബിജെപി സർക്കാർ നൽകുന്നതെന്നു കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ""ഞങ്ങൾക്കു 13 മുഖ്യമന്ത്രിമാരുണ്ട്. രാജ്യം ഭരിക്കുന്നതും ഞങ്ങളാണ്. എന്നിട്ടും ഏതെങ്കിലും വ്യവസായ-സേവന മേഖലകളിൽ പ്രവർത്തിക്കുന്ന മാന്യനായ മുസ്ലിമിനെ പീഡിപ്പിച്ചിട്ടുണ്ടോ? ഞങ്ങളവരെ പിരിച്ചുവിട്ടോ?. ബിജെപിക്കു മുസ്ലിം വോട്ടുകൾ കിട്ടിയില്ല. എന്നിട്ടും ഞങ്ങൾ അവർക്കു മതിയായ പവിത്രത കൽപ്പിക്കുന്നുണ്ട്''-രവിശങ്കർ പ്രസാദ് പറഞ്ഞു.
ഡൽഹിയിൽ നടന്ന ഒരു സെമിനാറിൽ രാജ്യത്തെ സംസ്കാരവും വൈവിധ്യവും നിലനിർത്തി എങ്ങനെ വികസനം കൊണ്ടുവരാമെന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ വൈവിധ്യത്തെയും സംസ്കാരത്തെയും ഞങ്ങൾ ബഹുമാനിക്കുന്നു. ബിജെപി ന്യൂനപക്ഷവിരുദ്ധമാണെന്ന് ഏറെ നാളായി പ്രചാരണമുണ്ടായിരുന്നു. എന്നാൽ, രാജ്യത്തെ ജനങ്ങളുടെ അനുഗ്രഹത്തോടെ പാർട്ടി ഈ നിലയിലെത്തുകയായിരുന്നു.-കേന്ദ്രമന്ത്രി പറഞ്ഞു.
സമീപകാലത്തു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വലിയ വിജയമാണു സ്വന്തമാക്കിയത്. ഗോവയിലും മണിപ്പൂരിലും സർക്കാരുണ്ടാക്കാനും ബിജെപിക്കുകഴിഞ്ഞു. മുഖ്യ എതിരാളിയായ കോൺഗ്രസിനു പഞ്ചാബിൽ മാത്രമാണ് വ്യക്തമായ ഭൂരിപക്ഷം നേടാനായത്. ഐടി മന്ത്രിയെന്ന നിലയിൽ നിരവധി മുസ്ലിം ഭൂരിപക്ഷ ഗ്രാമങ്ങളിൽ പോകാൻ കഴിഞ്ഞു. സർക്കാരിന്റെ വിവിധസഹായങ്ങൾ ലഭ്യമാക്കുന്ന ഇന്റർനെറ്റ് സർവീസ് സ്റ്റേഷനുകൾ പലയിടത്തും മുസ്ലിം യുവാക്കളാണു നൽകുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വോട്ട് നൽകിയവരല്ലെങ്കിലും മുസ്ലിംകളെ ബിജെപി സംരക്ഷിക്കുന്നുവെന്നു കേന്ദ്രമന്ത്രി
01:02 AM Apr 22, 2017 | Deepika.com