ഹൈദരാബാദ്: രാജ്യത്തെ വിമാനത്താവളങ്ങളിൽനിന്നു വിമാനം തട്ടിയെടുക്കുമെന്ന ഭീഷണി വ്യാജമാണെന്നു തെളിഞ്ഞു. റാഞ്ചൽഭീഷണിക്കു പിന്നിൽ കാമുകിയുമൊത്തുള്ള വിമാനയാത്ര ഒഴിവാക്കാനുള്ള എം. വംശി കൃഷ്ണ എന്ന മുപ്പത്തിരണ്ടുകാരന്റെ തന്ത്രമായിരുന്നു. കൈവശം പണമില്ലാത്തതുമൂലം കാമുകിയുമൊത്തുള്ള മുംബൈ, ഗോവ യാത്ര ഒഴിവാക്കാനാണു വ്യാജ ഭീഷണിയിലുടെ ഇയാൾ ലക്ഷ്യമിട്ടത്. മിയാപുർ മേഖലയിൽ ട്രാൻസ്പോർട്ട് ഏജന്റായി പ്രവർത്തിക്കുകയാണു വംശി കൃഷ്ണ. ഇയാൾക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ചെന്നൈയിൽനിന്നു മുംബൈയിലേക്ക് കാമുകിയുടെ പേരിൽ വ്യാജ വിമാനടിക്കറ്റ് നിർമിച്ചു വംശി കൃഷ്ണ കാമുകിക്ക് ഇ-മെയിൽ ചെയ്യുകയാണുണ്ടായത്. യാത്ര ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും കാമുകി വഴങ്ങിയില്ല. തുടർന്ന് ഭീഷണി സന്ദേശം അയയ്ക്കുന്നതിലൂടെ പല വിമാനങ്ങളും റദ്ദാക്കിയെന്നു കാമുകിയെ ബോധ്യപ്പെടുത്താമെന്ന ചിന്തയാണു വംശി കൃഷ്ണയെ കൃത്യത്തിനു പ്രേരിപ്പിച്ചത്.
ഹൈദരാബാദിൽനിന്നാണ് ഭീഷണി ഇ-മെയിൽ അയച്ചതെന്നു സൈബർ സെൽ കണ്ടെത്തിയിരുന്നു. ഹൈദരാബാദിലെ ഇന്റർനെറ്റ് കഫേയിലെത്തി വംശി കൃഷ്ണ പുതിയ ഇ-മെയിൽ അഡ്രസ് ഉണ്ടാക്കിയായിരുന്നു പോലീസിനു സന്ദേശം അയച്ചത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു മുംബൈ, ഹൈദരാബാദ്, ചെന്നൈ വിമാനത്താവളങ്ങളിൽനിന്നു വിമാനങ്ങൾ തട്ടിയെടുക്കുമെന്ന ഭീഷണി സന്ദേശം മുംബൈ പോലീസിനു ലഭിച്ചത്. സ്ത്രീയെന്ന വ്യാജേന വംശി കൃഷ്ണയായിരുന്നു ഇ-മെയിൽ അയച്ചത്.
രാജ്യത്തെ നടുക്കിയ വിമാനറാഞ്ചൽ ഭീഷണി: കാമുകിയുമൊത്തുള്ള വിമാനയാത്ര ഒഴിവാക്കാനുള്ള കാമുകന്റെ തന്ത്രം
01:54 AM Apr 21, 2017 | Deepika.com