ന്യൂഡൽഹി: അഞ്ചു സംസ്ഥാനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിലും ഡൽഹി ഉപതെരഞ്ഞെടുപ്പിലും തോറ്റു തുന്നം പാടി കെട്ടിവച്ച കാശുപോലും നഷ്ടമാക്കി മൂന്നാം സ്ഥാനത്തായ സിപിഎമ്മും ആം ആദ്മി പാർട്ടിയും ചേർന്നു ബിജെപിയെ നേരിടുമെന്ന അവകാശവാദം പരിഹാസ്യമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ബിജെപി ഉയർത്തുന്ന ഭീഷണിയെ ചെറുക്കാൻ അന്ധവും കാലഹരണപ്പെട്ടതുമായ കോണ്‍ഗ്രസ് വിരുദ്ധത ഉപേക്ഷിച്ചു കേരളത്തിലെ സിപിഎം നേതൃത്വം യാഥാർഥ്യം ഉൾക്കൊള്ളണമെന്നു കെപിസിസി മുൻ അധ്യക്ഷൻ വി.എം. സുധീരൻ.
മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ ഉൾപ്പെടെ ബിജെപിക്കു സഹായകരമായ നിലപാടാണു കേരളത്തിലെ സിപിഎം എടുക്കുന്നതെന്നു സുധീരൻ ആരോപിച്ചു. ബിജെപിയെ നേരിടാൻ കോണ്‍ഗ്രസിനു കരുത്തു നഷ്ടപ്പെട്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയോട് എ.കെ. ആന്റണിക്കു പിന്നാലെ രൂക്ഷ വിമർശനമാണു ഉമ്മൻ ചാണ്ടിയും സുധീരനും നടത്തിയത്. കേരളത്തിൽ വളരാമെന്ന അമിത് ഷായുടെയും ബിജെപിയുടെയും ആഗ്രഹം മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നും സുധീരൻ പറഞ്ഞു.
പിണറായിയുടെ പ്രസ്താവന ഇന്ത്യൻ രാഷ്ട്രീയത്തിലെ തമാശയാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ശക്തികേന്ദ്രമായ പശ്ചിമ ബംഗാളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായ പാർട്ടിയാണ് സിപിഎം. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേറിയ ഡൽഹിയിൽ കേജരിവാളിന്റെ പാർട്ടിയും മൂന്നാം സ്ഥാനത്താണ്. ഇത്തരത്തിലുള്ള സിപിഎമ്മും ആം ആദ്മി പാർട്ടിയും ചേർന്നു രാജ്യത്തു ബിജെപിയെ നേരിടുമെന്നു പറയുന്നത് ആരും ഗൗരവമായി എടുക്കില്ല. കോണ്‍ഗ്രസ് പഞ്ചാബിൽ ജയിക്കുകയും മണിപ്പൂരിലും ഗോവയിലും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. കോണ്‍ഗ്രസിനെ എഴുതിത്തള്ളാൻ രാജ്യത്തെ ജനങ്ങൾ സമ്മതിക്കില്ല. ജനഹൃദയങ്ങളിലുളള പാർട്ടിയാണ് കോണ്‍ഗ്രസ്. പരാജയങ്ങളുണ്ടായിട്ടുണ്ടാവാം. എന്നാൽ, അതൊക്കെ അതിജീവിച്ചു മതേതര കക്ഷികളെ ഒരുമിച്ചു ചേർത്തുള്ള ശക്തമായ മുന്നണിക്ക് കോണ്‍ഗ്രസ് നേതൃത്വം നൽകുമെന്ന് ഉമ്മൻ ചാണ്ടി ഡൽഹിയിൽ പറഞ്ഞു.
1977ൽ ജനസംഘവുമായി ചേർന്ന മനസുമായാണ് പിണറായിയും കേരളത്തിലെ സിപിഎം നേതാക്കളും ഇപ്പോഴും നിൽക്കുന്നതെന്നു സുധീരൻ പറഞ്ഞു. ബിജെപിക്കെതിരെ ദേശീയ തലത്തിൽ ശക്തമായ പോരാട്ടം നടത്താൻ സാധിക്കുന്ന ഏക മതേതര ജനാധിപത്യ കക്ഷി കോണ്‍ഗ്രസാണെന്ന തിരിച്ചറിവ് പിണറായിക്കും കൂട്ടർക്കും ഇല്ലാതെ പോയതു കഷ്ടമാണ്. അതേസമയം സിപിഎം കേന്ദ്ര നേതൃത്വത്തിന് ഇത്തരമൊരു നിലപാട് ഉണ്ടെന്ന് കരുതുന്നില്ല. ഇനിയെങ്കിലും ദേശീയ രാഷ്ട്രീയ സാഹചര്യങ്ങൾ സത്യസന്ധമായി വിലയിരുത്താനും പ്രതികരിക്കാനും മുഖ്യമന്ത്രി തയാറാവണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഎം-എഎപി സഖ്യം പരിഹാസ്യമെന്ന് ഉമ്മൻ ചാണ്ടി
01:48 AM Apr 21, 2017 | Deepika.com