ന്യൂഡൽഹി: മൂന്നാറിൽ വലിയ അപകടാവസ്ഥയാണു നിലനിൽക്കുന്നതെന്ന് കേന്ദ്ര സർക്കാരിന്റെ റിപ്പോർട്ട്. കൈയേറ്റ വിഷയം പരിശോധിക്കുന്നതിനായി മൂന്നാറിൽ സന്ദർശനം നടത്തിയ കേന്ദ്ര ഭക്ഷ്യ സഹമന്ത്രി സി.ആർ. ചൗധരിയാണ് റിപ്പോർട്ട് നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനും റിപ്പോർട്ട് കൈമാറി. മൂന്നാറിലെ കെട്ടിടങ്ങൾ മിക്കവയും അപകടാവസ്ഥയിലാണ്. എന്തെങ്കിലും അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം സാധ്യമാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
അശാസ്ത്രീയമായി നിർമ്മിച്ചവയാണ് മിക്ക കെട്ടിടങ്ങളും. പെട്ടെന്നു താണു പോകുന്ന മണ്ണാണ് മൂന്നാറിലുള്ളത്. ഉത്തരാഖണ്ഡിലേതിനു സമാനമായ സ്ഥിതിയല്ലെങ്കിലും കെട്ടിടങ്ങൾ പലതും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ഇടുങ്ങിയ വഴികളാണ് മൂന്നാറിലേക്കുള്ളത് എന്നതിനാൽ അപകടമുണ്ടായാൽ രക്ഷാ പ്രവർത്തനത്തിനു സാധ്യത കുറവാണെന്നും രക്ഷാ പ്രവർത്തകർക്ക് എത്തിപ്പെടാനാവാത്ത സ്ഥിതിയുണ്ടാകുമെന്നും ചൗധരി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
മൂന്നാറിലെ കൈയേറ്റ വിഷയത്തിൽ നടപടിയെടുക്കണമെന്നും പരിസ്ഥിതി സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാന ഘടകം നൽകിയ നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിയെ സർക്കാർ മൂന്നാറിലേക്ക് അയച്ചത്.
മൂന്നാറിൽ അപകടാവസ്ഥയെന്നു കേന്ദ്ര റിപ്പോർട്ട്
01:48 AM Apr 21, 2017 | Deepika.com