ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ചുള്ള ആക്ഷേപങ്ങളെത്തുടർന്ന് പുതിയ വിവി പാറ്റ് (വോട്ടേഴ്സ് വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ) യന്ത്രങ്ങൾ കൂടി വാങ്ങാനുള്ള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ ശിപാർശ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിൽ ബട്ടണ്‍ അമർത്തുന്പോൾ ഏതു സ്ഥാനാർഥിക്കു വോട്ടു ചെയ്തുവെന്നു വ്യക്തമാക്കുന്ന സ്ലിപ് അതതു വോട്ടർമാർക്കു കാണാൻ കഴിയുന്ന സംവിധാനമാണു വിവി പാറ്റ്.
2019ലെ പൊതുതെരഞ്ഞെടുപ്പിൽ രാജ്യത്തെ എല്ലാ ബൂത്തുകളിലും ഉപയോഗിക്കുന്നതിനായി 16.15 ലക്ഷം വിവി പാറ്റ് വോട്ടിംഗ് യന്ത്രങ്ങളാണ് വാങ്ങുന്നത്.
ഒരു യന്ത്രത്തിന് 19,650 രൂപയാണു വില. നികുതികളും ചരക്കുകൂലിയും വേറെയാണ്. 2017-18 മുതൽ 2018-19 വർഷത്തേക്ക് ഇവ വാങ്ങുന്നതിനായി 3174.47 കോടി രൂപ വകയിരുത്താനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. വോട്ടിംഗ് യന്ത്രങ്ങൾക്കെതിരേ ചിലരുന്നയിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു തീരുമാനമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.
അടുത്ത പൊതുതെരഞ്ഞെടുപ്പിൽ വിവി പാറ്റ് മെഷീനുകൾ ഉപയോഗിക്കാനായി എത്രയും വേഗം ഫണ്ട് അനുവദിക്കണമെന്ന് കഴിഞ്ഞയാഴ്ച മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ നസീം സെയ്ദി നിയമമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
വോട്ടിംഗ് സ്ലിപ് കൂടി ലഭ്യമാകുന്ന വിവി പാറ്റ് യന്ത്രങ്ങൾ എത്രയും വേഗം വാങ്ങണമെന്ന് സുപ്രീംകോടതി 2013ൽ നിർദേശിച്ചിരുന്നു.
എന്നാൽ, 2014ലെ പൊതുതെരഞ്ഞെടുപ്പിനു ശേഷവും ഇതിനാവശ്യമായ ഫണ്ട് നൽകാൻ കേന്ദ്രസർക്കാർ അമാന്തിച്ചിരുന്നു. വോട്ടിംഗ് മെഷീനുകളിൽ ക്രമക്കേട് നടന്നിരിക്കാമെന്ന സംശയം ഉയർന്നതിനെ തുടർന്നാണു ഫണ്ട് ഉടനെ നൽകണമെന്ന് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടത്.
=വോട്ടിംഗ് യന്ത്രത്തിൽ വോട്ടർമാർ ബട്ടണ്‍ അമർത്തി വോട്ട് ചെയ്യുന്പോൾ വോട്ട് ലഭിച്ചയാളുടെ പേര്, ചിഹ്നം, ക്രമനന്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തുന്ന സ്ലിപ്പ് കൂടി ലഭിക്കും. വോട്ട് ചെയ്തയാളുടെ വിശദാംശങ്ങൾ പേപ്പറിൽ ഉണ്ടാകില്ല. വോട്ടിംഗിന്റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പാക്കാനാണിത്. =വോട്ടിംഗ് യന്ത്രത്തിനൊപ്പം ഘടിപ്പിക്കുന്ന പ്രിന്ററിൽ നിന്ന് ലഭിക്കുന്ന ഈ സ്ലിപ്പ് വോട്ടർക്കു പരിശോധിക്കാം. ഇതിനായി ഏഴു സെക്കൻഡ് സമയമുണ്ട്. എട്ടാം സെക്കൻഡിൽ യന്ത്രം സ്വമേധയാ ഈ സ്ലിപ് മുറിച്ച് യന്ത്രത്തോടു ചേർന്നുള്ള ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കും.
=എന്നാൽ, രേഖപ്പെടുത്തിയ വോട്ടു തിരുത്താൻ വോട്ടർമാർക്ക് അവസരമില്ല. വോട്ടിംഗിനെക്കുറിച്ചു പരാതി ഉയർന്നാൽ സ്ലിപ് പിന്നീടു പരിശോധിക്കുകയും എണ്ണി തിട്ടപ്പെടുത്തുകയും ചെയ്യും.
=വോട്ടെടുപ്പു പൂർത്തിയാകുന്പോൾ വോട്ടിംഗ് യന്ത്രവും സ്ലിപ്പുകൾ അടങ്ങിയ ബാലറ്റ് പെട്ടിയും സീൽ ചെയ്തു സൂക്ഷിക്കും.
=വോട്ടിംഗിനായി ബട്ടണ്‍ അമർത്തുന്ന യന്ത്രത്തിനും പ്രധാന കണ്ട്രോൾ യൂണിറ്റിനും സമീപമായി വിവി പാറ്റ് മെഷീനും സ്ഥാപിക്കും. സ്ലിപ് കിട്ടുന്നതിനായി വിവി പാറ്റ് മെഷീനിൽ പ്രിന്റർ സംവിധാനവും ഉണ്ടാകും.
വോട്ടിംഗ് യന്ത്രങ്ങൾക്കൊപ്പം ഇനി വിവി പാറ്റും
01:21 AM Apr 20, 2017 | Deepika.com