ന്യൂഡൽഹി: ബന്ധുനിയമന വിവാദത്തിൽ മുൻ വ്യവസായ മന്ത്രി ഇ.പി. ജയരാജനും പി.കെ. ശ്രീമതി എംപിക്കും സിപിഎം കേന്ദ്ര കമ്മിറ്റിയുടെ താക്കീത്. ജയരാജനും ശ്രീമതിയും തെറ്റ് ഏറ്റുപറഞ്ഞെന്നു വ്യക്തമാക്കിയ പാർട്ടി അച്ചടക്ക നടപടിയിലെ ഏറ്റവും കുറഞ്ഞ ശിക്ഷയായ താക്കീതിൽ ഒതുക്കുകയായിരുന്നു. ബന്ധുക്കളെ നിയമിച്ചതിൽ വീഴ്ചയുണ്ടായെന്ന സംസ്ഥാന ഘടകത്തിന്റെ റിപ്പോർട്ടും ജയരാജനും ശ്രീമതിയും നൽകിയ കത്തും പരിശോധിച്ചാണ് കേന്ദ്ര കമ്മിറ്റി താക്കീത് നൽകാൻ തീരുമാനിച്ചതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മാധ്യമ പ്രവർത്തകരെ അറിയിച്ചു.
ഡൽഹിയിൽ ചൊവ്വാഴ്ച ആരംഭിച്ച കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് കാണിച്ച് ഇ.പി ജയരാജൻ നേരത്തെ പാർട്ടിക്ക് കത്ത് നൽകിയിരുന്നു. ചൊവ്വാഴ്ച വിഷയം ചർച്ച ചെയ്യാൻ നിശ്ചയിച്ചിരുന്നെങ്കിലും ജയരാജന്റെ അഭാവത്തിൽ മാറ്റിവച്ചു. ഇന്നലെ രാവിലെ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം വിഷയം ചർച്ചയ്ക്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ജയരാജന്റെ അഭാവത്തിൽ നടപടിയെടുക്കരുതെന്ന് കേരളത്തിൽ നിന്നുള്ള അംഗങ്ങൾ ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന സർക്കാർ അധികാരത്തിലേറിയതിനു തൊട്ടു പിന്നാലെയുണ്ടായ വിവാദ സംഭവത്തിൽ നടപടി വേണമെന്നു സീതാറാം യെച്ചൂരി കടുത്ത നിലപാടെടുത്തു. ഇരുവരുടെയും കത്ത് ലഭിച്ച സാഹചര്യത്തിൽ ഈ കേന്ദ്ര കമ്മിറ്റിയിൽ തന്നെ വിഷയം ചർച്ചയ്ക്കുവയ്ക്കാമെന്ന് പിബി തീരുമാനിക്കുകയുമായിരുന്നു.
രണ്ടു മുതിർന്ന നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ സ്വജനപക്ഷപാതം അച്ചടക്ക നടപടിയില്ലാതെ അവസാനിപ്പിക്കാനാവില്ലെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി. ഒടുവിൽ താക്കീത് എന്ന ഏറ്റവും കുറഞ്ഞ ശിക്ഷയിൽ ഒതുക്കാൻ ധാരണയായി. ഇക്കാര്യം പിബിയുടെ നിർദേശമായി കേന്ദ്ര കമ്മിറ്റിയിൽ വയ്ക്കുകയും അത് അംഗീകരിക്കുകയുമായിരുന്നു.
ഇ.പി. ജയരാജൻ വ്യവസായ മന്ത്രിയായിരിക്കേ, ഭാര്യാ സഹോദരി കൂടിയായ പി.കെ. ശ്രീമതിയുടെ മകൻ സുധീർ നന്പ്യാരെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിന്റെ മാനേജിംഗ് ഡയറക്ടറായി നിയമിച്ചതും ശ്രീമതിയുടെ മകന്റെ ഭാര്യ ദീപ്തി നിഷാദിനെ കേരള ക്ലേസ് ആൻഡ് സെറാമിക് ജനറൽ മാനേജരായി നിയമിച്ചതും അടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്. ഇതേത്തുടർന്ന് ജയരാജന് മന്ത്രിസ്ഥാനം നഷ്ടമായി. ജയരാജൻ തെറ്റു ചെയ്തതായി വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തിരുന്നു.
ജയരാജനും ശ്രീമതിക്കും താക്കീത്
01:21 AM Apr 20, 2017 | Deepika.com