ന്യൂഡൽഹി: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ഭരണത്തിനെതിരേ സിപിഎം കേന്ദ്ര നേതൃത്വത്തിന് ഭരണ പരിഷ്കാര കമ്മീഷൻ അധ്യക്ഷൻ വി.എസ്. അച്യുതാനന്ദന്റെ കുറിപ്പ്.
എല്ലാം ശരിയാകുമെന്നു പറഞ്ഞിരുന്നവർ ഇങ്ങനെ പോയാൽ ഒന്നും ശരിയാകില്ലെന്നു കുറിപ്പിൽ വി.എസ് ആരോപിക്കുന്നു. സർക്കാരിന്റെ ഭരണത്തിൽ തിരുത്തൽ വേണമെന്നും ഇതിനായി കേന്ദ്ര നേതൃത്വം ഇടപെടണമെന്നും വി.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.
സർക്കാർ അധികാരത്തിലേറി ഒരു വർഷം തികയുന്നതിന് മുൻപ് സർക്കാരിനെതിരെ ജനരോഷം ഉണ്ടാകുന്നു. അനാവശ്യ വിവാദങ്ങൾ ഉയർന്നുവരുന്നു. സംസ്ഥാന സർക്കാരിന്റെ ഭരണത്തിൽ തിരുത്തൽ വേണം. അഴിമതിക്കെതിരേ സർക്കാർ നടപടികൾ ശക്തമാക്കണമെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നൽകിയ കുറിപ്പിൽ വി.എസ് ആവശ്യപ്പെടുന്നു. ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്കെതിരേ ഉണ്ടായ പോലീസ് നടപടിയും മൂന്നാറിൽ ഭൂമി കൈയേറ്റം ഒഴിപ്പിക്കുന്നതിനു തടസം നിൽക്കുന്നതും കുറിപ്പിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേന്ദ്ര കമ്മിറ്റിയിൽ സംസാരിക്കാൻ തയാറായി ഡൽഹിയിലെത്തിയ വി.എസ്, സംസാരിക്കാൻ അവസരം ലഭിക്കാത്ത സാഹചര്യത്തിലാണ് കുറിപ്പ് ജനറൽ സെക്രട്ടറിക്ക് കൈമാറിയത്. എന്നാൽ, വി.എസിന്റെ ആരോപണങ്ങളെ കുറിച്ച് പിബിയിലോ, കേന്ദ്ര കമ്മിറ്റിയിലോ ചർച്ചകളൊന്നുമുണ്ടായില്ല.
ഇങ്ങനെപോയാൽ ഒന്നും ശരിയാകില്ലെന്ന് കേന്ദ്രനേതൃത്വത്തിനു വി.എസിന്റെ കുറിപ്പ്
01:06 AM Apr 20, 2017 | Deepika.com