ന്യൂഡൽഹി: അതിർത്തിയിൽ മോശം ഭക്ഷണമാണു നൽകുന്നതെന്നു സമൂഹ മാധ്യമങ്ങളിലൂടെ പരാതിപ്പെട്ട ജവാനെ ബിഎസ്എഫ് പുറത്താക്കി. ജവാൻ തേജ് ബഹാദൂർ യാദവ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നും സേനയ്ക്കെതിരേ തെറ്റായ വിവരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നും സൈനിക കോടതി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. സ്വയം വിരമിക്കാൻ അപേക്ഷ നൽകിയിരുന്നെങ്കിലും അത് തള്ളിയതോടെ മൂന്ന് മാസത്തോളമായി സൈനിക വിചാരണ തുടരുകയായിരുന്നു.
പാക്കിസ്ഥാൻ അതിർത്തിയിൽ കാവൽ നിൽക്കുന്ന സൈനികർക്ക് മോശം ഭക്ഷണമാണ് നൽകുന്നതെന്ന് വീഡിയോ സന്ദേശത്തിലൂടെ തേജ് ബഹാദൂർ യാദവ് വെളിപ്പെടുത്തിയത് വൻ വിവാദത്തിനിടയാക്കിയിരുന്നു. സൈനികർക്കു നൽകുന്ന ഭക്ഷണത്തിന്റെ വിഹിതം മുതിർന്ന ഉദ്യോഗസ്ഥർ വകമാറ്റി ചെലവാക്കുകയാണെന്നും ജവാൻ ആരോപിച്ചിരുന്നു. കരിഞ്ഞ ചപ്പാത്തിയുടെയും ദാൽ കറിയുടെയും ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടി ഈ ഭക്ഷണം കഴിച്ചിട്ട് 10 മണിക്കൂർ നേരം ജോലി ചെയ്യുന്നത് എങ്ങനെയാണെന്നും തേജ് ബഹാദൂർ ചോദിച്ചിരുന്നു. ജവാന്റെ വീഡിയോ വൈറലായതിനു പിന്നാലെ സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഉത്തരവിട്ടിരുന്നു.
എന്നാൽ, ജവാന്മാർക്കുള്ള പൊതുവായ പെരുമാറ്റച്ചട്ടങ്ങളും അച്ചടക്കത്തിന്റെ എല്ലാ അതിർവരന്പുകളും തേജ് ബഹാദൂർ ലംഘിച്ചെന്നും അന്വേഷണ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി ബിഎസ്എഫ് വിശദമാക്കുന്നു.
പരാതികൾ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുന്നതിനു പകരം അത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത് കൃത്യവിലോപമാണ്. സുരക്ഷാ കാരണങ്ങളാൽ ജവാന്മാർ ഫേസ്ബുക്ക് ഉപയോഗിക്കുന്നതു വിലക്കിയിട്ടുള്ളതാണ്. നിർദേശങ്ങൾക്കു വിരുദ്ധമായി പല തവണ ഈ തെറ്റുകൾ ആവർത്തിച്ചെന്നും ബിഎസ്എഫ് വക്താവ് വ്യക്തമാക്കി.
അതേസമയം, നടപടിക്കെതിരേ അപ്പീൽ നൽകാൻ വ്യവസ്ഥയുണ്ടെന്നും മൂന്നു മാസത്തിനുള്ളിൽ തേജ് ബഹാദൂറിന് ഉന്നത കോടതിയെ സമീപിക്കാമെന്നും അദ്ദേഹം അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ ഭക്ഷണത്തെക്കുറിച്ചു പരാതിപ്പെട്ട ജവാനു പണിപോയി
01:06 AM Apr 20, 2017 | Deepika.com