ചെന്നൈ: തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയിൽ, ടി.ടി.വി. ദിനകരന്റെ ഒപ്പമുള്ള നേതാക്കൾ ലയനചർച്ചകൾക്കായി തങ്ങളെ സമീപിക്കുമെന്ന് മറുവിഭാഗത്തിനു നേതൃത്വം നൽകുന്ന മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവം. പാർട്ടിയിലെ ഇരുവിഭാഗങ്ങളും ലയിക്കുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു പനീർശെൽവം. ലയനചർച്ചയ്ക്കു സന്നദ്ധമാണെന്നും പനീർശെൽവം പറഞ്ഞു.
ജയിലിൽ കഴിയുന്ന ജനറൽ സെക്രട്ടറി വി.കെ. ശശികല, ഡെപ്യൂട്ടി സെക്രട്ടറി ദിനകരൻ എന്നിവരെ ഒഴിവാക്കി ഒരുവിഭാഗം നേതാക്കൾ പനീർശെൽവത്തിനൊപ്പം ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെയാണു പനീർശെൽവത്തിന്റെ പ്രതികരണം. രണ്ടില ചിഹ്നം അനുവദിച്ചുകിട്ടുന്നതിനു കോഴ വാഗ്ദാനം ചെയ്തുവെന്നതിന്റെ പേരിൽ ദിനകരനെതിരേ കേസെടുത്തതിനെക്കുറിച്ചു ചോദിച്ചപ്പോൾ, മുഴുവൻ വിവരങ്ങളും ലഭിച്ചശേഷം പ്രതികരിക്കാമെന്നായിരുന്നു മറുപടി. രണ്ടില ചിഹ്നത്തിന്റെ അവകാശം താൻ നേതൃത്വം നൽകുന്ന വിഭാഗത്തിനാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് ശശികല പക്ഷത്തെ എംഎൽഎമാരോടു ചെന്നൈയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പനീർശെൽവം ഗ്രൂപ്പുമായി യോജിക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പളനിസ്വാമി യുടെയും ചില മന്ത്രിമാരുടെയും നേതൃത്വത്തിലാണ് എംഎൽഎമാരെ വിളിച്ചതെന്ന് ടിവി ചാനലുകൾ റിപ്പോർട്ട് ചെയ്തു.
എഡിഎംകെ ഗ്രൂപ്പുകളിൽ നാടകീയ നീക്കങ്ങൾ; ലയനത്തിനു സാധ്യതയെന്നു പനീർശെൽവം
02:06 AM Apr 18, 2017 | Deepika.com