തലശേരി: പത്തുമാസത്തെ ഇടതുഭരണത്തിൽ ആഭ്യന്തരവകുപ്പ് പൂർണ പരാജയമാണെന്നും ഇതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും മുൻ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ എംപി.
ഡിജിപി ലോക്നാഥ് ബെഹ്റ പിടിപ്പുകേടിന്റെ പര്യായമായി മാറിയിരിക്കുകയാണെന്നും ഇദ്ദേഹത്തെ തത്സ്ഥാനത്തുനിന്നു മാറ്റണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയോടും കുടുംബാംഗങ്ങളോടും പോലീസ് പ്രാകൃതമായാണ് പെരുമാറിയത്. പോലീസിനെ ന്യായീകരിച്ച മുഖ്യമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും നിലപാട് പ്രതിഷേധാർഹമാണ്.
മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത് ധാർഷ്ട്യവും താൻപ്രമാണിത്വവുമാണ്. ജിഷ്ണുവിന്റെ മരണത്തിനുത്തരവാദികളായ സ്വാശ്രയ കോളജ് മേധാവികളെ സംരക്ഷിക്കാനാണ് സർക്കാർ വ്യഗ്രത കാട്ടുന്നത്.
സിപിഎമ്മും സർക്കാരും സന്പന്നരോടൊപ്പമാണെന്നു തെളിയിക്കുന്നതാണ് ഈ സംഭവങ്ങളെന്നും മുല്ലപ്പള്ളി പറഞ്ഞു.
മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയണം: മുല്ലപ്പള്ളി
01:46 AM Apr 07, 2017 | Deepika.com