പേരാവൂർ: നിയന്ത്രണം വിട്ട് മരത്തിലിടിച്ച ബസിനു മുകളിൽ മരം പൊട്ടിവീണ് നിരവധി പേർക്ക് പരിക്ക്.
പേരാവൂർ- ഇരിട്ടി റോഡിൽ പെരുമ്പുന്ന വളവിൽ ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
ബംഗളൂരുവിൽനിന്ന് പേരാവൂർ വഴി പാനൂരിലേക്ക് വരികയായിരുന്ന കംഫർട്ട് ബസാണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ മുകൾഭാഗത്തെ ബോഡി പൂർണമായും തകർന്നു.
പരിക്കേറ്റ പേരാവൂർ കല്ലുമുതിരക്കുന്ന് സ്വദേശി തൈക്കണ്ടത്തിൽ കുര്യാക്കോസ് എന്ന സജി (43),ബസ് ഡ്രൈവർ ഗോണിക്കുപ്പ സ്വദേശി അജിത്(45), പ്രഭ, തലശേരി നളിനി സദനിൽ ഷംജിത്(24), കണ്ണവം അൽ ഫജറിൽ അസ്മ(42), മകൾ ഷാഹിന(17), മാനന്തേരി സുബൈർ മൻസിലിൽ സുബീറ(28), സഹദ്(14), സഹൽ(10), കണ്ണൂർ പുതിയതെരു സൗപർണികയിൽ ഹരിഹരൻ(38), ശ്രുതി(25), ജിന്റോ, രാജൻ(55), നിവേദ്(22), സ്വപ്ന, നിഖിത, സുനിൽ, ഷംസാദ്, ഇബ്രാഹിം എന്നിവരെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമുള്ളതല്ല.
എടത്തൊട്ടി കല്ലേരിമലയിറങ്ങി അമിതവേഗതയിൽ വന്ന ബസ് നിയന്ത്രണം വിട്ട് റോഡരികിലെ കൂറ്റൻ മരത്തിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മരത്തിന്റെ വലിയ ശിഖരം ബസിനു മുകളിൽ പൊട്ടിവീണാണ് അപകടം.
നിരവധി വൈദ്യുത തൂണുകളും തകർന്നു. പേരാവൂർ പോലീസും അഗ്നിശമന സേനയുമെത്തിയാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
പേരാവൂരിൽ സ്വകാര്യ ബസിനു മുകളിൽ മരം വീണ് 20 പേർക്കു പരിക്ക്
01:46 AM Apr 07, 2017 | Deepika.com