പയ്യന്നൂർ: മാറിമാറി വന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മൂന്നര വര്‍ഷത്തോളമെടുത്ത് ഹക്കീം വധത്തിന്റെ ചുരുളഴിച്ചതോടെ പ്രതികളെ പിടികൂടണമെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയതിന് പയ്യന്നൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ 1345 പ്രതികൾ.
കേസന്വേഷണ ചുമതലയുണ്ടായിരുന്ന ആലക്കോട് സിഐ,പയ്യന്നൂര്‍ സിഐ എന്നിവരുടെ അന്വേഷണങ്ങള്‍ എങ്ങുമെത്താതിരുന്നതിനെത്തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ആദ്യഘട്ടങ്ങളില്‍ ഹക്കീം വധക്കേസ് അന്വേഷിച്ചത്.
ജനകീയ സമരം ശക്തമായതിനെത്തുടര്‍ന്ന് 2014 ജൂണ്‍ 21ന് ആഭ്യന്തര വകുപ്പ് കേസന്വേഷണം ഡിവൈഎസ്പി സന്തോഷ്കുമാർ, സിഐ സി.എ. അബ്ദുള്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘത്തെ ഏല്പിച്ചു.
ഈ സംഘത്തിനും പ്രതികളെ പിടികൂടാന്‍ പറ്റാതിരുന്നതിനെത്തുടര്ന്ന് ഹൈക്കോടതി ഉത്തരവനുസരിച്ച് 2015 ഒക്ടോബര്‍ ഒന്‍പതിനാണ് ഹക്കീം വധക്കേസ് സിബിഐ ഏറ്റെടുത്തത്.ഹക്കീം വധത്തിന് പിന്നിലെ കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ടും കേസന്വേഷണം സിബിഐക്ക് കൈമാറണമെന്നുമാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നിരവധി പ്രക്ഷോഭ സമരങ്ങളാണ് പയ്യന്നൂരില്‍ അരങ്ങേറിയത്. ഈ സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരുന്നത്.
2014 ഫെബ്രുവരി 10ന് രാവിലെയാണ് ഹക്കീമിന്റെ മൃതദേഹം കത്തിത്തീരാറായ നിലയില്‍ കൊറ്റി ജുമാ മസ്ജിദ് വളപ്പില്‍ കാണപ്പെട്ടത്.
ഹക്കീം വധം: സമരം ചെയ്തതിനു കേസെടുത്തത് 1345 പേര്‍ക്കെതിരെ
01:45 AM Apr 07, 2017 | Deepika.com