കഴക്കൂട്ടം : ദളിത് യുവാവിനെ കഴക്കൂട്ടം എസ്ഐ മൃഗീയമായി മർദിച്ചതായി പരാതി. കരിച്ചാറ അപ്പോളോ കോളനിയിൽ താമസിക്കുന്ന സെക്യൂരിറ്റി ജീവനക്കാരനായ അരുണിനാണ് (25 ) മർദനമേറ്റത്. മർദനമേറ്റ അരുൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയതിനുശേഷം കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി നൽകി.
മൂന്നുവർഷം മുൻപ് കഴക്കൂട്ടത്ത് നിന്നും ഒരു പെൺകുട്ടിയെ കാണാതായ സംഭവത്തിൽ അപ്പോളോ കോളനിയിൽ താമസിക്കുന്ന ഒരു യുവാവിനെ പോലീസ് പിടികൂടിയിരുന്നു. ആ സമയത്ത് കരിച്ചാറ കെപിഎംഎസ് ശാഖാ സെക്രട്ടറിയായിരുന്ന അരുൺ യുവാവിനെ ജാമ്യത്തിലിറക്കാൻ പോയിരുന്നു. അന്ന് യുവാവിന്റെയും അരുണിന്റെയും ഫോൺ നമ്പറും വിലാസവുമുൾപ്പെടെ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ പെൺകുട്ടിയെ വീണ്ടും കാണാതായി തുടർന്ന് പോലീസ് അരുണിനെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.
സ്റ്റേഷനിൽ എത്തിയ അരുണിനെ കാണാതായ പെൺകുട്ടിയുടെ ഫോട്ടോ കാണിച്ചു പെൺകുട്ടിയെ അറിയാമോ എന്ന് ചോദിക്കുകയും അറിയില്ല എന്ന് പറഞ്ഞപ്പോൾ എസ്ഐയും പോലീസുകാരും വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നുവെന്നാണ് പരാതി. ആളുമാറിപ്പോയതാണെന്ന് ബോധ്യം വന്നതിനെ തുടർന്ന് കേസ് എടുക്കാതെ അരുണിനെ വിട്ടയക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ബിഎസ്പി കഴക്കൂട്ടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. കാണാതായ പെൺകുട്ടിയുമായി ബന്ധപ്പെട്ട് മൂന്നു വർഷം മുൻപ് അരുണിനെ പോലീസ് പിടികൂടിയെന്നും ഇപ്പോഴത്തെ കേസുമായി യാതൊരു ബന്ധവും അരുണിനില്ലെന്നും സിഐ സി. അജയകുമാർ പറഞ്ഞു എസ്ഐ ക്കെതിരെ നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു.
ദളിത് യുവാവിനെ കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ ക്രൂരമായി മർദിച്ചതായി പരാതി
01:34 AM Apr 07, 2017 | Deepika.com