ആറ്റിങ്ങൽ: ഓട്ടോ ഡ്രൈവറെ മർദിച്ച് പണം കവർന്ന കേസിലടക്കം നിരവധി മോഷണ കേസുകളിൽ പ്രതിയായ യുവാവിനേയും കൂട്ടാളികളേയും ആറ്റിങ്ങൽ പോലീസ് അറസ്റ്റു ചെയ്തു.
നെടുമങ്ങാട് കളപ്പട കുര്യാത്തി ജംഗ്ഷനു സമീപം രേവതി ഭവനിൽ റിജു( 34), പഴവിള കെവിയുപി സ്കൂളിനു സമീപം ഭാഗീരഥി ഭവനിൽ ജോഷി(32), വെയിലൂർ കുറക്കട കൈലാത്തുകേണം കശുവണ്ടി ഫാക്ടറിയ്ക്ക് സമീപം വത്സലാ ഭവനിൽ വിമിൻ മേഹൻ (32) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞമാസം 25 ന് വൈകുന്നേരം കച്ചേരി ജംഗ്ഷനിലെ വൈശാഖ തിയറ്ററിനു സമീപത്തു വച്ച് അയിലം സ്വദേശിയായ അനി എന്ന ഓട്ടോ ഡ്രൈവറെ തടഞ്ഞു നിർത്തി ദേഹോപദ്രവം ഏൽപിച്ച് കൈവശമുണ്ടായിരുന്ന 2000 രൂപ സംഘം കവരുകയായിരുന്നു. കഴിഞ്ഞ ദിവസം പാലമൂട് ജംഗ്ഷനിൽ സംഘം കാറിൽ എത്തിയെന്ന് വിവരം ലഭിച്ചതിനെതുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
റിജു നിരവധി മോഷണകേസുകളിൽ പ്രതിയാണ്. ആറ്റിങ്ങൽ, കല്ലമ്പലം, സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ 25 കേസുകളുണ്ട്. ചാത്തമ്പറ സ്വദേശിയായ ഇയാൾ അഞ്ചു വർഷമായി നെടുമങ്ങാടാണ് താമസം.
എഎസ്പി ആദിത്യയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ സിഐ സുനിൽകുമാർ, എസ്ഐ തൻസീം, ക്രൈം എസ്ഐ രാജു, എഎസ്ഐ മധുസൂദനൻ, സിപിഒ വിനോദ്, ഷാഡോ സിപിഒ മാരായ റിയാസ്,ജ്യോതിഷ്, ബിജു ഹക്ക് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
മോഷണക്കേസുകളിൽ പ്രതിയായ യുവാവും കൂട്ടാളികളും പിടിയിൽ
01:34 AM Apr 07, 2017 | Deepika.com