മൂവാറ്റുപുഴ: യുഡിഎഫും ബിജെപിയും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഹർത്താൽ മൂവാറ്റുപുഴയിലും വാഴക്കുളം, കോതമംഗലം മേഖലകളിലും പൂർണമായിരുന്നു. മൂവാറ്റുപുഴയിൽ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ തടയാൻ ശ്രമിച്ചെങ്കിലും പോലീസിന്റെ ഇടപെടൽ മൂലം സംഘർഷം ഒഴിവാകുകയായിരുന്നു.
കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയില്ല. കടകന്പോളങ്ങൾ പൂർണമായും അടഞ്ഞുകിടന്നു. ബാങ്കുകളിലും മറ്റും ഹാജർ കുറവായിരുന്നു. ഇരുമുന്നണി പ്രവർത്തകരും നഗരത്തിൽ പ്രകടനം നടത്തി. കോണ്ഗ്രസ് ഓഫീസ് പരിസരത്തു നിന്ന് ആരംഭിച്ച യുഡിഎഫിന്റെ പ്രകടനം കച്ചേരിത്താഴത്ത് സമാപിച്ചു.
തുടർന്നു നടന്ന സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. കെ.എൻ. സാബു അധ്യക്ഷനായി. പ്രകടനത്തിന് യുഡിഎഫ് നേതാക്കളായ ഒ.പി. ബേബി, സാബു ജോണ്, പി.എസ്. സലിം, അഷറഫ് പുല്ലൻ, റഫീക്ക് പൂക്കടശേരി, കബീർ പൂക്കടശേരി, പി.പി. അലി, രതീഷ് ചങ്ങാലിമറ്റം, മുഹമ്മദ് റഫീക്ക് തുടങ്ങിയവർ നേതൃത്വം നൽകി.
എയർപോർട്ട്, വിവാഹം, മരണാവശ്യം, ആശുപത്രി എന്നിങ്ങനെയുളള അവശ്യ വാഹനങ്ങളും ഏതാനും സ്വകാര്യ വാഹനങ്ങളും വാഴക്കുഴത്ത് നിരത്തിലിറങ്ങിയിരുന്നു.
ക്രൈസ്തവ ദേവാലയങ്ങളിൽ കുട്ടികളുടെ മതപരിശീലിന ക്ലാസുകളും അതോടനുബന്ധിച്ച് റാലികളും മറ്റും തടസമില്ലാതെ നടന്നു.
ഹർത്താൽ പൂർണം, വാഹനങ്ങൾ തടയാൻ ശ്രമം
01:24 AM Apr 07, 2017 | Deepika.com