കോതമംഗലം: ജനവാസ മേഖലകൾക്ക് ഭീഷണി ഉയർത്തി കോട്ടപ്പാറ വനമേഖലയിൽ വിലസുന്ന കാട്ടാനകളെ കരിന്പാനി വനത്തിലേക്ക് കടത്തിവിടാനുള്ള യജ്ഞം രണ്ടാം ദിവസവും വിഫലമായി. ഒരു മാസം മുന്പ് നടത്തിയ സർവേയിൽ മുപ്പതോളം ആനകളെ കണ്ടെത്തിയ ശേഷമാണ് ആനകളുടെ കാടുകടത്തൽ ആസൂത്രണം ചെയ്തത്.
ബുധനാഴ്ചയും ഇന്നലെയും സർവ സന്നാഹങ്ങളുമായി വനപാലകരും നാട്ടുകാരും ഉൾപ്പെടെ ഇരുന്നൂറോളം പേർ വനമാകെ തെരഞ്ഞിട്ടും കണ്ടെത്തിയത് ആറ് ആനകളെ മാത്രമാണ്. ഇവയെ പെരിയാറിന് മറുകരെയുള്ള കരിന്പാനി വനത്തിലേക്ക് കടത്തിവിടാനുള്ള ശ്രമവും വിജയിച്ചില്ല. മറ്റ് ആനകളൊന്നും നിലവിൽ വനത്തിലില്ലെന്ന് ഉറപ്പാക്കിയതോടെയാണ് തൽക്കാലം ഉദ്യമത്തിൽ നിന്നു പിന്തിരിയാൻ വനംവകുപ്പ് തീരുമാനിച്ചത്. ഇവിടെയുണ്ടായിരുന്ന ആനകൾ നേരത്തെത്തന്നെ കരിന്പാനി വനത്തിലേക്ക് കടന്നെന്നാണ് അനുമാനം. തെരച്ചിൽ നടക്കുന്നതിനിടെ ഏതാനും ആനകൾ മറുകര കടന്നിരുന്നു. ഇനി കോട്ടപ്പാറ വനത്തിലേക്ക് ഇവ മടങ്ങിവരാതിരിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്.
വനാതിർത്തിയിൽ അവശേഷിക്കുന്ന ഭാഗത്ത് ഫെൻസിംഗ് സ്ഥാപിക്കുന്ന ജോലി അടിയന്തരമായി പൂർത്തിയാക്കുകയാണ് പ്രധാന മാർഗം. ഇപ്പോൾ കോട്ടപ്പാറ വനത്തിലുള്ള മൂന്ന് ആനകളേയും മയക്കുവെടിവച്ച് തളച്ചശേഷം ലോറിയിൽ കയറ്റി കരിന്പാനി വനത്തിലെത്തിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കോട്ടപ്പാറ വനത്തിൽ ആനകളുടെ എണ്ണം കുറഞ്ഞെന്നുള്ള വിവരം പിണ്ടിമന, കോട്ടപ്പടി, വേങ്ങൂർ പഞ്ചായത്തുകളിലെ ജനങ്ങൾക്കു ഏറെ ആശ്വാസമേകുന്നതാണ്.
കാട്ടാനകളെ തുരത്താനുള്ള ശ്രമം രണ്ടാം ദിവസവും പരാജയം
01:23 AM Apr 07, 2017 | Deepika.com