കോതമംഗലം: തട്ടേക്കാട് വനത്തിൽ ടോണി വെടിയേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത നീക്കാൻ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കർമസമിതിയുടെ നേതൃത്വത്തിൽ കുട്ടന്പുഴ പോലീസ് സ്റ്റേഷനു മുന്നിൽ സത്യഗ്രഹം നടത്തി. എൻജിനീയറിംഗ് ബിരുദധാരിയായ വഴുതനപ്പിള്ളിൽ മാത്യുവിന്റെ മകൻ ടോണി സുഹൃത്തുകൾക്കൊപ്പം കാട്ടിൽ പോയ സന്ദർഭത്തിലാണ് വെടിയേറ്റ് രക്തംവാർന്നു മരിച്ചത്.
പോലീസ് പ്രതിഭാഗവുമായി ചേർന്നു തിരക്കഥ തയാറാക്കിയാണ് കേസ് അന്വേഷണം അട്ടിമറിച്ചതെന്ന് തുടക്കത്തിലെ തന്നെ നാട്ടുകാർക്കിടയിൽ ആരോപണം ഉണ്ടായിരുന്നു. കഴിഞ്ഞ ജനുവരി നാലിന് രാത്രിയാണ് ടോണി തട്ടേക്കാട് വനത്തിൽ കൊല്ലപ്പെട്ടത്. ഈ സംഭവത്തിന്റെ അന്വേഷണം കുട്ടന്പുഴ പോലിസ് അട്ടിമറിച്ചുവെന്നാരോപിച്ചാണ് ആക്ഷൻ കൗണ്‍സിൽ രംഗത്ത് വന്നത്. സമരം കുട്ടന്പുഴ സഹകരണ ബാങ്ക് പ്രസിഡന്റ് എം.കെ. ജോയി ഉദ്ഘാടനം ചെയ്തു. കർമസമിതി ചെയർമാൻ ആന്റണി കളത്തിക്കുന്നേൽ അധ്യക്ഷനായി. കെ.എസ്.സന്തോഷ്, ബേബി മൈലാത്തോട്ടം, സാബു റാത്തപ്പിള്ളി, സിമിലേഷ് ഏബ്രഹാം, ബേബി മൂലയിൽ, വിനോദ് നാരായണൻ, ജിബി പി.ജോസഫ്, റിമൽ സേവ്യർ, ആഷ്ബിൻ, ആൽബിൻ വത്സലൻ, ഇ.കെ.ശിവൻ, പി.പി. സജീവ്, വി.വി.ജോണി, ഇ.ടി.നടരാജൻ, സി.കെ.കൃഷ്ണൻകുട്ടി, വി.ഒ.ബെന്നി, ലിസി വത്സലൻ, പീറ്റർ മാത്യു, കർമസമിതി കണ്‍വീനർ പയസ് കുട്ടന്പുഴ, കെ.ഐ.വത്സലൻ തുടങ്ങിയവർ പ്രസംഗിച്ചു. നായാട്ടിനായി വനത്തിലെത്തിയപ്പോൾ കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ ഒപ്പമുണ്ടായിരുന്നവരുടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റ് ടോണി മരിച്ചുവെന്നാണ് കുട്ടന്പുഴ പോലീസിന്റെ കണ്ടെത്തൽ. മനപൂർവമല്ലാത്ത നരഹത്യയാണ് പ്രതികൾക്ക് മേലുളള പ്രധാന കുറ്റം.
പോലിസിന്റെ ഈ കണ്ടെത്തലിനെ ടോണിയുടെ വീട്ടുകാരും വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും വിശ്വാസത്തിലെടുത്തിട്ടില്ല.ആസൂത്രിത കൊലപാതകമാണ് നടന്നതെന്നാണ് ആരോപണം. സത്യം തെളിയാൻ നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് കർമസമിതിയും ടോണിയുടെ പിതാവ് മാത്യുവും നൽകിയിട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് കർമസമിതി
01:23 AM Apr 07, 2017 | Deepika.com