ന്യൂഡൽഹി: രാജ്യവിരുദ്ധ ആരോപണങ്ങളുന്നയിച്ചുള്ള സംഘപരിവാർ ഭീകരതയ്ക്കെതിരേ ആസാദി മുഴക്കി ഡൽഹിയിൽ വ്യാപക വിദ്യാർഥി പ്രതിഷേധം. ഇന്ത്യക്കാരാണ് എന്നതല്ലാതെ ആരാണ് ഹിന്ദുക്കൾ എന്നതല്ല നമ്മുടെ ദേശീയത നിർണയിക്കുന്നതെന്നാണ് പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. വലതോ ഇടതോ എന്നതല്ല, ശരിയോ തെറ്റോ എന്നതാണ് ഇവിടെ പ്രശ്നം. ഉത്തർപ്രദേശിൽ ആസൂത്രിതമായി നടപ്പാക്കിയ ധ്രുവീകരണമാണ് യുവാക്കളുടെ ഇടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിനും സംഘപരിവാർ പരീക്ഷിക്കുന്നത്. ഇത് രാജ്യത്തിന്റെ ഭാവിയെത്തന്നെ ബാധിക്കും. വിഷയം താൻ പാർലമെന്റിൽ ഉന്നയിക്കുമെന്നും യെച്ചൂരി ഉറപ്പുനൽകി.
ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള കൂട്ടായ പോരാട്ടമാണ് ഈ സമരം. വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും സിപിഐ നേതാവ് ഡി. രാജ പറഞ്ഞു. ജെഡിയു നേതാവ് കെ.സി. ത്യാഗിയും പ്രതിഷേധത്തിനെത്തിയ വിദ്യാർഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. കാന്പസ് വിഷയങ്ങളിൽ നിന്നും കേന്ദ്രമന്ത്രിമാർ മാറിനിൽക്കണമെന്ന നിർദേശവുമായി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദും രംഗത്തെത്തി.
വിദ്യാർഥി നേതാക്കളായ കനയ്യ കുമാർ, ഷെഹ്ല റാഷിദ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തു. രാംജാസ് കോളജിലെ സംഘർഷവും ഗുർമെഹർ കൗറിനു നേർക്കുയർന്ന ഭീഷണിയും സംബന്ധിച്ച വിഷയങ്ങൾ ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിൽ ഉന്നയിക്കുമെന്ന് കോണ്ഗ്രസ് നേതാവ് പ്രമോദ് തിവാരിയും വ്യക്തമാക്കി. ദേശീയത പഠിക്കേണ്ടത് ഭഗത് സിംഗിൽ നിന്നാണെന്നും അല്ലാതെ ഒരിക്കൽ പോലും ദേശീയപതാക തങ്ങളുടെ കാര്യാലയത്തിൽ ഉയർത്തിയിട്ടില്ലാത്ത ആർഎസ്എസിൽ നിന്നല്ലെന്നും സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. മാർച്ച് നാലിന് എബിവിപിക്കെതിരേ മറ്റു വിദ്യാർഥി സംഘടനകൾ പാർലമെന്റ് മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. മാർച്ച് രണ്ടിന് ഡൽഹി സർവകലാശാലയിൽ എബിവിപിയും പ്രക്ഷോഭങ്ങൾക്കു രൂപം നൽകുന്നുണ്ട്.
ഡൽഹി സർവകലാശാലയ് ക്കു കീഴിലുള്ള രാംജാസ് കോളജിൽ കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷത്തെ തുടർന്നാണ് എബിവിപിക്കെതിരേ തലസ്ഥാനത്ത് അധ്യാപക, വിദ്യാർഥി പ്രക്ഷോഭം ശക്തമായത്. നോർത്ത് കാന്പസിൽ ഇന്നലെ നടന്ന പ്രതിഷേധത്തിൽ ഡൽഹി യൂണിവേഴ്സിറ്റിക്കു പുറമേ ജെൻഎയു, ജാമിയ മില്ലിയ തുടങ്ങിയ കാന്പസുകളിൽനിന്നും നിരവധി അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു. എബിവിപിയുടെ ഗുണ്ടായിസത്തിൽനിന്നും ആസാദി വേണമെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ആഭ്യന്തര വിഷയങ്ങൾക്കുള്ള പാർലമെന്ററി സമിതിയുടെ യോഗത്തിൽ ഇന്നലെ കോണ്ഗ്രസ് നേതാവ് പി. ചിദംബരം ഇന്നലെ ഡൽഹി സർവകലാശാലയിലെ വിഷയം ഉന്നയിച്ചു. സംഭവത്തിൽ ഇതുവരെ എന്തൊക്കെ നടപടികളെടുത്തെന്ന് അദ്ദേഹം ഡൽഹി പോലീസ് കമ്മീഷണറോട് ആരാഞ്ഞു.
രാംജാസ് കോളജിൽ നടന്ന സംഘർഷത്തിൽ അതിക്രമം ഉണ്ടായെന്ന പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഡൽഹി പോലീസിനു നോട്ടീസയച്ചിട്ടുണ്ട്. സംഘർഷത്തിനിടെ ഡൽഹി പോലീസ് വിദ്യാർഥിനികളെയും മാധ്യമപ്രവർത്തകരെയും ആക്രമിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷൻ ഡൽഹി പോലീസ് കമ്മീഷണർക്ക് നോട്ടീസ് അയച്ചത്. നാല് ആഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
അതിനിടെ, എബിവിപിക്കെതിരായ പ്രതിഷേധ കാന്പയിനു തുടക്കമിട്ട ലേഡി ശ്രീം രാം കോളജിലെ വിദ്യാർഥി ഗുർമേഹർ കൗർ പിൻമാറി. ഗുർമെഹർ ഡൽഹി തന്നെ വിട്ടു പോയതായി അവരുടെ അമ്മ വ്യക്തമാക്കി. തന്റെ കൊച്ചുമകളുടെ ജീവിതം സുരക്ഷിതമല്ലാത്ത അവസ്ഥയിലാണെന്നു ഗുർമെഹറിന്റെ മുത്തച്ഛൻ കൻവാൽജീത് സിംഗ് പറഞ്ഞു. തങ്ങളെ ആരും രാജ്യ സ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കാർഗിൽ രക്തസാക്ഷി മേജർ മൻദീപ് സിംഗിന്റെ മകൾ കൂടിയായ ഗുർമെഹറിന് നേരേ വധഭീഷണിയും മാനഭപ്പെടുത്തുമെന്ന ഭീഷണിയും ഉയർന്നിരുന്നു. ഇതു സംബന്ധിച്ച് അവർ വനിത കമ്മീഷനു പരാതി നൽകിയിട്ടുണ്ട്. അജ്ഞാതരുടെ ഭീഷണിയിൽ ഡൽഹി പോലീസും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗുർമേഹറിനു നേർക്കുയർന്ന ഭീഷണികളിൽ എബിവിപിക്കെതിരേ അടിയന്തര നടപടിയെടുക്കണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ലെഫ്. ഗവർണർ ജി. അനിൽ ബൈജാലിനെ കണ്ട് ആവശ്യപ്പെട്ടു.
അതിനിടെ, ഇടതു വിദ്യാർഥി സംഘടനകൾ കാന്പസിൽ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ചു നൽകിയ ഹർജിയിൽ ഡൽഹി കോടതി ഇന്നലെ വാദം കേട്ടിരുന്നു. ഒരു വിവരാവകാശ പ്രവർത്തകനാണു പരാതി നൽകിയിരിക്കുന്നത്. ഗുർമെഹർ കൗറിനെതിരേ പരാതി നൽകിയിട്ടുണ്ടെന്ന് എബിവിപിയും വ്യക്തമാക്കിയിട്ടുണ്ട്. കാന്പസിനുള്ളിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് പുറത്തുനിന്നെത്തിയവരാണെന്നാണ് എബിവിപി ഇന്നലെ പത്രസമ്മേളനം വിളിച്ച് ആരോ പിച്ചത്.
ഗുർമേഹർ കൗറിന്റ വിഷയം രാഷ്്ട്രീയവത്കരിക്കാനുള്ള ശ്രമമാണു നടക്കുന്നതെന്ന് കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കുള്ള ശ്രമങ്ങൾ അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. അതിനെതിരേ ഗുർമെഹർ കൗറിനെതിരായ പ്രചാരണങ്ങളിൽ ക്രിക്കറ്റ് താരം സെവാഗിനു പുറമേ ഗുസ്തി താരം ബബിത ഫഗോട്ടും ചേർന്നു. ഗുർമോഹറിന്റെ നിലപാട് രാജ്യത്തിനും രക്തസാക്ഷികൾക്കുമെതിരാണെന്നാണ് ദംഗൽ സിനിമയ്ക്കു ശേഷം താരമായ ബബിത ഫഗോട്ട് പറഞ്ഞത്.
അതേസമയം ഗുർമെഹറിനെ ഭീഷണിപ്പെടുത്തിയവരിൽ എബിവിപിയുമായി ബന്ധമുള്ള ആരും തന്നെയില്ലെന്ന് സംഘടന നേതാവ് സാകേത് ബഹുഗുണ വ്യക്തമാക്കി. ദേശവിരുദ്ധ പ്രവണതകൾ കാന്പസിനുള്ളിൽ അനുവദിക്കില്ലെന്നും മറ്റു വിദ്യാർഥി സംഘടനകളുമായി ചർച്ചകൾക്കു തയാറാണെന്നും ഡൽഹി സർവകലാശാല വിദ്യാർഥി യൂണിയൻ നേതാവ് അമിത് തൻവാർ പറഞ്ഞു. രാജ്യം എബിവിപിയോട് ഒപ്പമാണെന്നും ഗുർമേഹറിനെ ഭീഷണിപ്പെടുത്തിയത് എബിവിപിക്കാരല്ലെന്നും തൻവാർ പറഞ്ഞു.
സെബി മാത്യു
രാജ്യസ്നേഹ ഭീഷണികൾക്കെതിരേ വ്യാപക വിദ്യാർഥി പ്രതിഷേധം
03:39 AM Mar 01, 2017 | Deepika.com