ന്യൂഡൽഹി: രാജ്യത്തെ സന്പൂർണ ഹെലിപോർട്ട് വടക്കൻ ഡൽഹിയിലെ രോഹിണിയിൽ വ്യോമയാനമന്ത്രി അശോക് ഗജപതി രാജു ഉദ്ഘാടനം ചെയ്തു. തെക്കൻ ഏഷ്യയിലെ ഇത്തരത്തിലുള്ള ആദ്യ ഹെലിപോർട്ടാണിതെന്നു മന്ത്രി പറഞ്ഞു. പവൻ ഹംസ് ലിമിറ്റഡാണ് ഹെലിപോർട്ട് നിർമിച്ചത്. ടെർമിനൽ കെട്ടിടത്തിൽ 150 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള സൗകര്യമുണ്ട്.
നാലു നിർമാണശാലകളും ഒൻപതു പാർക്കിംഗ് ബേകളിലായി 16 ഹെലികോപ്റ്ററുകൾ പാർക്ക് ചെയ്യാം. വർക്ഷോപ്പിൽ കന്പനിയുടേതല്ലാത്ത ഹെലികോപ്റ്ററുകളുടെ തകരാറും പരിഹരിക്കും. നൈപുണ്യവികസനത്തിലൂടെ ഹെലിപോർട്ടിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്നു കേന്ദ്രമന്ത്രി ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
രാജ്യത്തെ ആഭ്യന്തര വ്യോമഗതാഗത നിരക്ക് 25 ശതമാനത്തിലേറെയായി. അൻപതോളം ഹെലികോപ്റ്ററുകളാണ് ദിനംപ്രതി ഡൽഹി വിമാനത്താവളത്തിലെത്തുന്നത്. ഹെലിപോർട്ട് യാഥാർഥ്യമായതോടെ ഡൽഹി വിമാനത്താവളത്തിലെത്തുന്ന ഹെലികോപ്റ്ററുകളുടെ എണ്ണം ഗണ്യമായി കുറയും.
കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിൻഹ, ഡൽഹി ലഫ്. ഗവർണർ അനിൽ ബൈജൽ, പവൻ ഹാൻസ് സിഎംഡി ബി.പി. ശർമ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
രാജ്യത്തെ സന്പൂർണ ഹെലിപോർട്ട് ഉദ്ഘാടനം ചെയ്തു
03:39 AM Mar 01, 2017 | Deepika.com